ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് അറബ് രാജ്യങ്ങൾ; സുരക്ഷാ നടപടികൾക്ക് പൂർണ്ണ പിന്തുണ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
ബഹ്‌റൈന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിച്ച നടപടികളെ പിന്തുണച്ച് സൗദി അറേബ്യ, യുഎഇ, കുവൈറ്റ് ഉൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങൾ രംഗത്തെത്തി. പ്രാദേശിക ഐക്യം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം ബാഹ്യ ഇടപെടലുകൾക്കെതിരെ ശക്തമായ നിലപാടാണ് ഈ രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്.
ബഹ്‌റൈൻ ഭരണകൂടത്തിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സൗദി വിദേശകാര്യ മന്ത്രാലയം, ബഹ്‌റൈന്റെ സുരക്ഷ സൗദിയുടെയും ഗൾഫ് മേഖലയുടെയും സുരക്ഷയുടെ അവിഭാജ്യ ഘടകമാണെന്ന് വ്യക്തമാക്കി. ബഹ്‌റൈന്റെ സുസ്ഥിരതയ്ക്കെതിരായ നീക്കങ്ങളെയും ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകളെയും ഒരുപോലെ പ്രതിരോധിക്കുമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ബഹ്‌റൈന്റെ സുരക്ഷ യുഎഇയുടെ കൂടി സുരക്ഷയാണെന്ന് വ്യക്തമാക്കിയ ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, മേഖലയുടെ സുസ്ഥിരതയ്ക്ക് ബഹ്‌റൈൻ സ്വീകരിക്കുന്ന നിലപാടുകളെ പിന്തുണച്ചു. ഇതിനുപുറമെ ഈജിപ്തും ജോർദാനും ബഹ്‌റൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ബഹ്‌റൈന്റെ പരമാധികാരത്തെ ചോദ്യം ചെയ്യുന്ന ബാഹ്യ ഇടപെടലുകളെ ഈജിപ്ത് തള്ളിക്കളഞ്ഞു. പൗരന്മാരുടെയും താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കാനുള്ള ബഹ്‌റൈന്റെ എല്ലാ നടപടികൾക്കും തങ്ങളുടെ പിന്തുണയുണ്ടാകുമെന്ന് ജോർദാൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കി.
ബഹ്‌റൈന്റെ സുരക്ഷാ നീക്കങ്ങൾക്ക് ലഭിക്കുന്ന ഈ വിപുലമായ പിന്തുണ, ഗൾഫ്-അറബ് മേഖലയിലെ കൂട്ടായ സുരക്ഷാ താൽപ്പര്യങ്ങളെയും ഭീഷണികൾക്കെതിരായ ശക്തമായ ഏകോപനത്തെയുമാണ് സൂചിപ്പിക്കുന്നത്.
sdsad

