ഗണേഷിനെ സഹായിക്കാനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്; ആരോപണങ്ങൾ തള്ളി സഹോദരി ഉഷ മോഹൻദാസ്
ശാരിക l കേരളം
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരായ മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ആരോപണങ്ങൾ തള്ളി സഹോദരി ഉഷ മോഹൻദാസ്. ഉമ്മൻചാണ്ടി ഗണേഷിന്റെ കുടുംബം തകർത്തു എന്നത് അടിസ്ഥാനരഹിതമാണെന്നും, മറിച്ച് ഗണേഷിന്റെ രാഷ്ട്രീയ ഭാവി സംരക്ഷിക്കാൻ അദ്ദേഹം സഹായിക്കുകയാണ് ചെയ്തതെന്നും ഉഷ പറഞ്ഞു. യാമിനിയുമായുള്ള പ്രശ്നത്തിൽ പോലീസ് കേസ് ഒഴിവാക്കി ഒത്തുതീർപ്പിനാണ് ഉമ്മൻചാണ്ടി ശ്രമിച്ചത്. അന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയിന്മേൽ കേസുമായി മുന്നോട്ട് പോയിരുന്നെങ്കിൽ ഗണേഷിന്റെ രാഷ്ട്രീയ ജീവിതം അവസാനിക്കുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സോളാർ കേസിലെ പരാതിക്കാരിയുടെ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് ഉണ്ടായിരുന്നില്ലെന്ന് പിതാവ് ആർ. ബാലകൃഷ്ണപിള്ള തന്നോട് നേരിട്ട് പറഞ്ഞിട്ടുണ്ടെന്നും ഉഷ വെളിപ്പെടുത്തി. ആ കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് പിന്നീട് എങ്ങനെ വന്നുവെന്ന് കണ്ടെത്തണമെന്നും അവർ ആവശ്യപ്പെട്ടു. തനിക്ക് കോൺഗ്രസിലേക്ക് ക്ഷണമുണ്ടെന്നും കൊട്ടാരക്കരയിൽ മത്സരിക്കാൻ താൽപ്പര്യമുണ്ടായിരുന്നുവെന്നും ഉഷ മോഹൻദാസ് പറഞ്ഞു. എന്നാൽ ഗണേഷ് കുമാറിനെതിരെ വ്യക്തിപരമായ പ്രശ്നങ്ങളുടെ പേരിൽ പത്തനാപുരത്ത് മത്സരിക്കാൻ താനില്ലെന്നും അവർ വ്യക്തമാക്കി.
dfsfsdf


