ബാലരാമപുരത്ത് വീട്ടിൽ ഉറങ്ങി കിടന്ന രണ്ടുവയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ?


തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടര വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവൻ ഹരികുമാർ. പ്രതി കുറ്റം സമ്മതിച്ചു. ഒറ്റയ്ക്കാണ് കൃത്യം ചെയ്തതെന്നാണ് ഇയാൾ പറയുന്നത്. എന്നാൽ പൊലീസ് ഇത് പൂർണമായി വിശ്വസിച്ചിട്ടില്ല. ആരെയെങ്കിലും സംരക്ഷിക്കാനാണോയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

കുഞ്ഞിന്റെ അമ്മ ശ്രീതുവിന് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. എന്തിന് വേണ്ടിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്ന കാര്യത്തിലടക്കം വ്യക്തത വരാനുണ്ട്. കുഞ്ഞിനെ ജീവനോടെ കിണറ്റിലെറിയുകയായിരുന്നുവെന്നാണ് സൂചന.

അന്വേഷണത്തിന്റെ തുടക്കം മുതൽ ഇയാൾ പൊലീസിനോട് സഹകരിച്ചിരുന്നില്ല. നിങ്ങൾ അന്വേഷിച്ച് കണ്ടെത്തൂവെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നത്. ആഭിചാരക്രിയയൊക്കെ ഉള്ള കുടുംബമാണെന്ന രീതിയിൽ നാട്ടുകാർ പറഞ്ഞിരുന്നു.

ഹരികുമാർ മാനസിക അസ്വസ്ഥതകളുള്ള വ്യക്തിയാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛൻ, അമ്മ, മുത്തശ്ശി, അമ്മാവൻ എന്നിവരെ ചോദ്യം ചെയ്‌തുവരികയാണ്. ഇവരുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ട്.

കുഞ്ഞിന്റെ മുത്തശ്ശിയുടെ മൊഴിയാണ് ഹരികുമാറിലേക്ക് സംശയം എത്താൻ കാരണമെന്നാണ് സൂചന. അറസ്‌റ്റ് അടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നേക്കും. കുഞ്ഞിനെ കാണാനില്ലെന്ന് പറഞ്ഞതിന് പിന്നാലെ ഹരികുമാറിന്റെ മുറിയിലെ കട്ടിൽ കത്തിയിരുന്നു. എന്തുകൊണ്ട് കട്ടിൽ കത്തിയെന്ന് ചോദിച്ചപ്പോൾ ഇയാൾക്ക് മറുപടിയുണ്ടായിരുന്നില്ല.

കുഞ്ഞിന്റെ ശരീരത്തിൽ മുറിവുകളില്ലെന്നാണ് ഇൻക്വസ്‌റ്റ് റിപ്പോർട്ടിലുള്ളത്. ബലപ്രയോഗത്തിന്റെ അടയാളങ്ങളൊന്നും ഇല്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

കുടുംബത്തിന് ലക്ഷങ്ങളുടെ കടബാദ്ധ്യതയുണ്ട്. കാശ് വാങ്ങിയതെല്ലാം കുഞ്ഞിൻ്റെ അമ്മയും അവരുടെ അമ്മയും ചേർന്നാണ് കടം വാങ്ങിയത്. എന്നാൽ കൂട്ട ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. കോട്ടുകാൽക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകൾ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്.

ഇന്നലെ രാത്രി വീട്ടിൽ മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലാക്കുന്നത്. കുടുംബത്തിന്റെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചെങ്കിലും പിന്നീട് മൃതദേഹം കിണറ്റിൽ കണ്ടെത്തുകയായിരുന്നു. കുടുംബം വാടക വീട്ടിലാണ് താമസിക്കുന്നത്.

article-image

െന്ംെന

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed