തിരുവമ്പാടിയില്‍ വൈദ്യുതി വിച്ഛേദിച്ച സംഭവം: കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍


കോഴിക്കോട് തിരുവമ്പാടിയില്‍ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബിക്കെതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍. തിരുവമ്പാടി സ്വദേശി അജ്മലിന്റെ വീട്ടിലെ വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച സംഭവത്തിലാണ് നടപടി. കെഎസ്ഇബി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പരാതി പരിശോധിച്ച് ഏഴ് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

അതേസമയം വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ച നടപടിയില്‍ പ്രതിഷേധം തുടരവെ പ്രശ്‌നപരിഹാരത്തിന് ഇടപെടലുമായി മന്ത്രി കെ കൃഷ്ണന്‍കുട്ടി രംഗത്തെത്തി. വൈദ്യുതി പുനസ്ഥാപിക്കാന്‍ മന്ത്രി കെഎസ്ഇബി ചെയര്‍മാന് നിര്‍ദേശം നല്‍കി. വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ വീടിന് മുന്നില്‍ അജ്മലിന്റെ മാതാപിതാക്കളുടെ പ്രതിഷേധം തുടരുകയായിരുന്നു. വൈദ്യുതി പുനസ്ഥാപിക്കും വരെ പ്രതിഷേധം തുടരുമെന്ന് അജ്മലിന്റെ മാതാവ് അറിയിച്ചിരുന്നു.

കെഎസ്ഇബി എംഡിയുടെ നിര്‍ദേശപ്രകാരമാണ് തിരുവമ്പാടി സ്വദേശിയും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ അജ്മലിന്റെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത്. അജ്മലിന്റെ പിതാവിന്റെ പേരിലാണ് വൈദ്യുതി കണക്ഷനുള്ളത്. ഇവരുടെ വീട്ടിലെ വൈദ്യുതി ബില്‍ അടച്ചിരുന്നില്ല. രണ്ട് ദിവസം മുന്‍പ് ഉദ്യോഗസ്ഥരെത്തി വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ഇതിന് പിന്നാലെ വൈകീട്ടോടെ അജ്മല്‍ ബില്ലടച്ചു. തുടര്‍ന്ന് വൈദ്യുതി കണക്ഷന്‍ പുനസ്ഥാപിക്കാനെത്തിയ ജീവനക്കാരെ അജ്മല്‍ കയ്യേറ്റം ചെയ്തു. ഇതറിഞ്ഞ അസി.എന്‍ജീനിയര്‍ പ്രശാന്ത് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തു. ഇത് ചോദ്യം ചെയ്ത് ഇന്ന് രാവിലെ കെഎസ്ഇബി ഓഫിസിലെത്തിയ അജ്മലും ഒപ്പമുണ്ടായിരുന്ന ആളും ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും സാധനങ്ങള്‍ തര്‍ക്കുകയും ചെയ്‌തെന്നായിരുന്നു പരാതി. ഇതിന് പിന്നാലെ വൈദ്യുതി വിച്ഛേദിക്കാന്‍ ഉത്തരവുണ്ടായത്.

article-image

ERGRTYHTUYJU

You might also like

Most Viewed