വിഖ്യാത ചലച്ചിത്ര സംവിധായകൻ റൊമാൻ പൊളാൻസ്കിക്കെതിരേ വീണ്ടും പീഡനക്കേസ്
വിഖ്യാത ചലച്ചിത്ര സംവിധായകൻ റൊമാൻ പൊളാൻസ്കിക്കെതിരേ വീണ്ടും ബാലികാപീഡനക്കേസ്. 1973ലെ സംഭവത്തിന്‍റെ പേരിൽ ഒരു വനിത നൽകിയ കേസിൽ ലോസ് ആഞ്ചലസിലെ കോടതി സിവിൽ വിചാരണ നടത്താൻ തീരുമാനിച്ചു. അടുത്ത വർഷം ഓഗസ്റ്റിലായിരിക്കും വിചാരണയെന്ന് അഭിഭാഷക ഗ്ലോറിയ ആൾറെഡ് അറിയിച്ചു. ‘മീ ടു’ ആരോപണങ്ങളിൽ ഹാർവി വെയ്ൻസ്റ്റെയ്നെതിരേ ഹാജരായ അഭിഭാഷകയാണ് ഇവർ. ഫ്രാൻസിൽ കഴിയുന്ന തൊണ്ണൂറു വയസുള്ള പൊളാൻസ്കി വിചാരണയ്ക്കു ഹാജരാകാൻ സാധ്യതയില്ല.
കൗമാരക്കാരിയെ പോളാൻസ്കി റസ്റ്ററന്‍റിൽ കൊണ്ടുപോയി മദ്യം നൽകി ലഹരിയിലാക്കിയശേഷം വീട്ടിൽ കൊണ്ടുവന്നു മാനഭംഗപ്പെടുത്തിയെന്നാണ് ആരോപണം. ഇതാദ്യമായല്ല പൊളാൻസ്കി ഇത്തരം ആരോപണം നേരിടുന്നത്. പതിമൂന്നുകാരിയായ സമാന്ത ഗെയ്മറിനെ മയക്കുമരുന്ന് നൽകി മാനഭംഗപ്പെടുത്തിയ കേസിൽ 1977ൽ കോടതി അദ്ദേഹത്തെ ശിക്ഷിച്ചെങ്കിലും വിധി പ്രസ്താവിക്കുന്നതിനു തലേന്ന് അദ്ദേഹം അമേരിക്കയിൽനിന്നു കടന്നുകളഞ്ഞിരുന്നു. ബ്രിട്ടീഷ് നടി ഷാർലെറ്റ് ലൂയിസിന്‍റെ അപകീർത്തിക്കേസും പൊളാൻസ്കി ഇപ്പോൾ നേരിടുന്നുണ്ട്.
േ്ി്േി
