മൊറോക്കോയിൽ വന്‍ ഭൂചലനം; 296 മരണം

റബറ്റ്:
മോറോക്കോയിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തു. 296 പേരാണ് ഭൂചലനത്തിൽ മരിച്ചത്. നിരവധി പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണ്. മറാകേഷിന് 71 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറി 18.5 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനമെന്ന് യുഎസ് ജിയോളജിക്കൽ സർവേ അറിയിച്ചു. 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ രാത്രി 11:11ന് ഉണ്ടായത്.
4.9 തീവ്രത രേഖപ്പെടുത്തിയ മറ്റൊരു തുടർചലനവും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം ഹൈ അറ്റ്ലാസ് പർവത നിരയാണെന്നാണ് വിവരം. തീരദേശ നഗരങ്ങളായ റബാത്ത്, കാസബ്ലാങ്ക, എസ്സൗറ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.
മൊറോക്കോയിലെ ഭൂചലനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മൊറോക്കോയിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കൊപ്പമാണ് ഇന്ത്യയെന്ന് മോദി പറഞ്ഞു. മൊറോക്കോയ്ക്ക് എല്ലാ സഹായവും നൽകുമെന്നും ഇന്ത്യ അറിയിച്ചിട്ടുണ്ട്.