മൂക്കില്‍ നിന്ന് ചോര വന്ന് മരിക്കുന്നു; ഇറാഖില്‍ മറ്റൊരു പനി

ഇറാഖില്‍ രോഗ വ്യാപന ശേഷി കൂടിയ പനി വ്യാപിക്കുന്നു. Crimean congo haemorrhagic fever (CCHF) എന്ന രോഗമാണ് പടര്‍ന്നു പിടിക്കുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്ന വൈറസാണ് പനിക്ക് കാരണമാവുന്നത്. 111 പേര്‍ക്ക് ഇതുവരെ രോഗം ബാധിക്കുകയും 19 പേര്‍ മരിക്കുകയും ചെയ്തു. ഏപ്രിലില്‍ ധി ഖര്‍ എന്ന പ്രവിശ്യയിലാണ് രാജ്യത്ത് ഈ വര്‍ഷം ആദ്യ CCHF റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമപ്രദേശമായ ഇവിടെയാണ് പകുതിയിലേറെ കേസുകളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളിലും CCHF വൈറസ് പടര്‍ന്നിരുന്നെങ്കിലും താരത്യമേന കേസുകളുടെ എണ്ണം കുറവായിരുന്നു. 43 വര്‍ഷത്തിനിടെ ആദ്യമായാണ് CCHF കേസുകള്‍ രാജ്യത്ത് കൂടുന്നത്. കന്നുകാലികളുടെ ശരീരത്തിലെ ചെള്ളില്‍ നിന്നാണ് വൈറസ് പടരുന്നത്. മനുഷ്യ ശരീരത്തിലേക്ക് മൃഗങ്ങളില്‍ നിന്നും വൈറസ് നേരിട്ട് പടരുകയോ വൈറസ് ബാധിച്ച മൃഗങ്ങളെ കശാപ്പ് ചെയ്യുന്നതിലൂടെയും രോഗം പടരുന്നു. കര്‍ഷകരിലും കശാപ്പുകാരിലും മൃഗ ഡോക്ടര്‍മാരിലുമാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രക്തത്തിലൂടെയും ശരീര സ്രവങ്ങളിലൂടെയും ഈ രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പടരുന്നു.ആന്തരികമായും പുറത്തുമുള്ള രക്ത സ്രാവമാണ് രോഗത്തിന്റെ പ്രധാന ലക്ഷണം. മൂക്കില്‍ കൂടെയുള്ള രക്ത സ്രവമാണ് പ്രധാനം. അഞ്ചില്‍ രണ്ട് കേസുകളിലും പനി മരണത്തിനും കാരണമാവുന്നു. നിലവിൽ ഈ വൈറസിന് വാക്സിനുമില്ല.