റഷ്യൻ മേജർ ജനറൽ ആന്ദ്രേ സുഖോവ്‌സ്‌കി യുക്രെയ്‌നിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരണം
യുക്രെയ്ൻ അധിനിവേശത്തിനിടെ റഷ്യൻ മേജർ ജനറൽ കൊല്ലപ്പെട്ടു. മേജർ ജനറൽ ആന്ദ്രേ സുഖോവ്‌സ്‌കിയാണ് യുക്രെയിനിൽ കൊല്ലപ്പെട്ടത്. റഷ്യയുടെ ഏഴാമത് എയർബോൺ ഡിവിഷൻ കമാൻഡറാണ് സുഖോവ്‌സികി. യുദ്ധം ഒന്‍പതാം ദിവസത്തിലെത്തി നിൽക്കുന്പോഴാണ് റഷ്യൻ ഭാഗത്ത് വലിയ നഷ്ടം വരുത്തി മേജർ ജനറൽ സുഖോവ്‌സ്‌കി കൊല്ലപ്പെട്ടതായ വാർത്ത പുറത്തുവരുന്നത്.
സൈനിക നടപടി അനുദിനം ശക്തമാക്കിക്കൊണ്ടിരിക്കുന്ന റഷ്യക്ക് കനത്ത നഷ്ടമാണ് സുഖോവ്‌സ്‌കിയുടെ മരണം. തെക്കൻ റഷ്യയിലെ ക്രാസ്‌നോദറിലെ പ്രദേശിക സൈനിക ഓഫീസർമാർമാരുടെ അസോസിയേഷനാണ് സുഖോവ്‌സ്‌കിയുടെ മരണം സ്ഥിരീകരിച്ചത്. സുഖോവ്‌സ്‌കി എങ്ങനെയാണ് കൊല്ലപ്പെട്ടതെന്നും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ എന്തെന്നും ഇനിയും വ്യക്തമായിട്ടില്ല.
നാൽപ്പത്തിയേഴുകാരനായ സുഖോവ്‌സ്‌കി പ്ലാറ്റൂൺ കമാൻഡറായാണ് റഷ്യൻ സൈന്യത്തിൽ ചേരുന്നത്. സൈനിക അക്കാദമിയിൽനിന്നും ബിരുദ പഠനത്തിന് ശേഷം സൈന്യത്തിന്റെ ഭാഗമായി. പടിപടിയായാണ് മേജർ ജനറൽ പദവിയിലെത്തുന്നത്. സിറിയയിലെ റഷ്യൻ സൈനിക നടപടിയിലും സുഖോവ്‌സ്‌കി ഭാഗമായിരുന്നു. റഷ്യൻ സംയുക്ത സായുധ സേനയിലെ 41−ആമത് ഡെപ്യൂട്ടി കമാൻഡർ സ്ഥാനവും വഹിച്ചിരുന്നു. സുഖോവ്‌സ്‌കിയുടെ സംസ്‌കാര ചടങ്ങുകൾ നോവോറോസ്സിക്കിൽ നടക്കുമെന്നാണ് റിപ്പോർട്ടു ചെയ്യുന്നത്.

