സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബോറഡി തീർത്തത് എട്ട് കോടിയുടെ പെയ്ന്റിംഗിന് കണ്ണുകൾ വരച്ച്
മ്യൂസിയത്തിൽ സ്ഥാപിച്ചിരുന്ന എട്ടു കോടി രൂപ മൂല്യമുള്ള ചിത്രത്തിൽ ബോറഡി തീർക്കാൻ കണ്ണുകൾ വരച്ച് ചേർത്ത് സെക്യൂരിറ്റി ജീവനക്കാരൻ. ബോറടിക്കുമ്പോൾ പലരും ചിത്രങ്ങളൊക്കെ വരച്ച് ബോറടി മാറ്റാൻ ശ്രമിക്കാറുണ്ട്. എന്നാൽ ഇത് അൽപ്പം കടന്ന കൈയ്യാണ്. റഷ്യയുടെ മധ്യമേഖലാപട്ടണമായ യെകാറ്റെറിൻബർഗിലെ യെൽസിൻ സെന്റർ മ്യൂസിയത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ആണ് മ്യൂസിയത്തിൽ സ്ഥാപിച്ചിരുന്ന എട്ടു കോടി രൂപ മൂല്യമുള്ള ചിത്രത്തിൽ അദ്ദേഹം കണ്ണുകൾ വരച്ചുചേർത്ത് തന്റെ ബോറഡി മാറ്റിയത്. സംഭവം പുറത്തറിഞ്ഞതോടെ ലോകശ്രദ്ധ നേടുകയും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.
അന്നാ ലെപോർസ്കായ വരച്ച ത്രീ ഫിഗേഴ്സ് എന്ന വിഖ്യാത പെയ്ന്റിങ്ങിലാണു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ തന്റെ ബോറടി തീർത്തത്. 1932∠34 കാലയളവിൽ വരച്ച ക്ലാസിക് പെയ്ന്റിങ്ങായ ഇതിൽ മുഖാകൃതിയുള്ള എന്നാൽ കണ്ണുകളോ മൂക്കുകളോ ഇല്ലാത്ത മൂന്നുരൂപങ്ങളാണുള്ളത്. അതിലേക്കാണ് കണ്ണുകൾ വരച്ചു ചേർത്തത്.റഷ്യൻ തലസ്ഥാനം മോസ്കോയിലെ ട്രെറ്റ്യാകോവ് ഗാലറിയിൽ നിന്നും താൽകാലികമായി പ്രദർശനത്തിനു കൊണ്ടുവന്നതായിരുന്നു ഈ പെയ്ന്റിങ്. യെൽസിൻ സെന്ററിൽ പ്രദർശനം കാണാനെത്തിയ കലാതൽപരരായ ഏതോ സന്ദർശകരാണു കണ്ണുകൾ വരച്ചുചേർത്തിരിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് ഇവർ മ്യൂസിയം അധികൃതരെ വിവരമറിയിച്ച് തുടരന്വേഷണം നടത്തിയതോടെയാണു സെക്യൂരിറ്റിയുടെ വികൃതി വെളിച്ചത്തായത്.
അറുപതു വയസ്സുള്ളയാളാണു സെക്യൂരിറ്റി ഗാർഡ്. യെൽസിൻ സെന്ററിന്റെ സുരക്ഷാ ചുമതല ഏറ്റെടുത്തിട്ടുള്ള സ്വകാര്യ കമ്പനിയുടെ ജീവനക്കാരനാണ് ഇയാൾ. 35000 രൂപ പിഴയും ഒരുവർഷം നല്ലനടപ്പായി നിർബന്ധിത തൊഴിലെടുപ്പും ഇയാൾക്കു ശിക്ഷ കിട്ടിയിട്ടുണ്ട്. സെക്യൂരിറ്റി ജോലിയിൽ നിന്നു പുറത്താക്കുകയും ചെയ്തു.രണ്ടരലക്ഷത്തോളം രൂപ ചെലവഴിച്ച് പെയ്ന്റിങ്ങിലെ വരച്ചുചേർക്കൽ മാറ്റാൻ കഴിയുമെന്ന് യെൽസിൻ സെന്റർ അധികൃതർ പറയുന്നു. പെയ്ന്റിങ് അതിന്റെ ഉടമസ്ഥ സ്ഥാപനമായ ട്രെറ്റ്യാകോവ് ഗാലറിക്ക് തിരികെ നൽകിയിട്ടുണ്ട്. ഈ സംഭവം കണ്ട് മറ്റാർക്കെങ്കിലും ഐഡിയ തോന്നി വീണ്ടും പെയ്ന്റിങ്ങുകളിൽ വരയ്ക്കാതിരിക്കാൻ മ്യൂസിയത്തിലെ മറ്റു ചിത്രങ്ങൾക്കെല്ലാം സംരക്ഷണ ഗ്ലാസ് പാളി ഏർപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
സോവിയറ്റ് അവന്റ് ഗാർഡ് സംഘത്തിൽ പെട്ട കലാകാരിയായിരുന്നു അന്നാ ലെപോർസ്കായ. കാസിമിർ മാലെവിച്ച് എന്ന വിഖ്യാത ചിത്രകാരന്റെ ശിഷ്യയായിരുന്നു അവർ. ഇവരുടെ നിരവധി ചിത്രങ്ങൾ ട്രെറ്റ്യാകോവ് ഗാലറിയിൽ സൂക്ഷിച്ചിട്ടുണ്ട്. 1982ൽ, സോവിയറ്റ് യൂണിയൻ തകരുന്നതിനും മുൻപേ ലെനിൻഗ്രാഡിൽ വച്ചാണ് ലെപോർസ്കായ അന്തരിച്ചത്.


