ഫ്ളോയ്ഡിന്‍റെ മരണം: പ്രതിഷേധങ്ങൾ അതിരുകടന്നാൽ കർശന നടപടിയെന്ന് ബോറിസ് ജോണ്‍സണ്‍
ലണ്ടൻ: ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ് ഫ്ളോയ്ഡിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. പ്രതിഷേധങ്ങൾ അതിരുകടന്നാൽ കർശന നടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് ജോണ്‍സണ്‍ പറഞ്ഞു. പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുന്നതും ചരിത്ര സ്മാരകങ്ങൾ തകർക്കും നീതികരിക്കാനാകില്ലെന്നും ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി. നീതിനിഷേധത്തിന്‍റെ ഉദാത്ത ഉദാഹരണമാണ് ഫ്ളോയിഡിന്‍റെ മരണമെന്ന് അംഗീകരിക്കുന്നു. കറുത്ത വർഗക്കാർക്ക് ഇപ്പോഴും വംശീയ വിവേചനം നേരിടേണ്ടി വരുന്നുണ്ടെന്ന യാഥാർത്ഥ്യവും അംഗീക്കുന്നു- ജോണ്‍സണ്‍ പറഞ്ഞു.
അതേസമയം, നിയമം കൈയ്യിലെടുക്കുകയും പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് വഴിമാറുകയും ചെയ്താൽ ശക്തമായ നിമനടപടികൾ തന്നെ നേരിടേണ്ടിവരും- അദ്ദേഹം മുന്നറിയിപ്പ് നൽകി. ഫ്ളോയിഡിന്‍റെ മരണത്തിനു പിന്നാലെ ആയിരക്കണക്കിനാളുകൾ പങ്കെടുക്കുന്ന പ്രതിഷേധങ്ങളാണ് ബ്രിട്ടനിൽ നടക്കുന്നത്. കഴിഞ്ഞ ദിവസം ഈ പ്രതിഷേധങ്ങൾ അക്രമാസക്തമായിരുന്നു. പ്രതിഷേധങ്ങൾ നടന്ന സ്ഥലത്തെ പ്രതിമ തകർക്കുകയും ഇത് നേരിടാനെത്തിയ പോലീസ് ഉദ്യോഗസ്ഥരെ പ്രതിഷേധക്കാർ ആക്രമിക്കുകയും ചെയ്തിരുന്നു.
