അപ്പാർട്ട്മെന്റിൽ ആളിപടർന്ന അഗ്നിയിൽ നിന്നും കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച പിതാവും രണ്ടു മക്കളും വെന്തുമരിച്ചു

കലിഫോർണിയ: സതേൺ കാലിഫോർണിയായിലെ അപ്പാർട്ട്മെന്റിന്റെ ഇരുപത്തിയഞ്ചോളം യൂണിറ്റുകളിൽ ആളിപടർന്ന തീ, 41 വയസ്സുള്ള പിതാവിന്റേയും നാലും പന്ത്രണ്ടും വയസ്സുള്ള രണ്ടു പെൺകുട്ടികളുടേയും ജീവനപഹരിച്ചു. എട്ടു വയസ്സുള്ള ആൺകുട്ടി ഗുരുതരാവസ്ഥയിൽ. ഡിസംബർ 27 വെള്ളിയാഴ്ച രാവിലെയാണ് അപകടം ഉണ്ടായത്.
സമീപത്തുള്ള യൂണിറ്റുകളിൽ നിന്നും തീ പടരുന്നതു കണ്ടു പതിനൊന്നു വയസ്സുള്ള പെൺകുട്ടിയേയും മൂന്നു മാസം പ്രായമുള്ള കുട്ടിയേയും എടുത്തു ഭാര്യ പുറത്തേക്കിറങ്ങി രക്ഷപ്പെട്ടു. ഭർത്താവ് വീടിനകത്തകപ്പെട്ട മറ്റു മൂന്നു കുട്ടികളെ രക്ഷിക്കുന്നതിന് അകത്തേക്ക് ഓടി കയറി. ഇതിനിടയിൽ അപ്പാർട്ട്മെന്റിനാകെ തീപിടിച്ചിരുന്നു. അകത്തേക്ക് ഓടികയറിയ ഭർത്താവിന് കുട്ടികളെ രക്ഷപ്പെടുത്താനായില്ല. മൂന്നു പേരും അഗ്നിയിൽ വെന്തു മരിക്കുകയായിരുന്നു. ഹീമറ്റ പോലീസ് ലെഫ്റ്റനന്റ് നേറ്റമില്ലർ വെള്ളിയാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് ദാരുണ മരണത്തെകുറിച്ച് വിശദീകരിച്ചത്. അപ്പാർട്ട്മെന്റിൽ നിന്നും 45 പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞതായി ഹിമറ്റ ഫയർ ചീഫ് സ്ക്കോട്ട്ബ്രൗൺ പറഞ്ഞു. ലൊസാഞ്ചലസിൽ നിന്നും 70 മൈൽ ദൂരെ സ്ഥിതി ചെയ്യുന്ന ഹീമറ്റിലാണ് ദുരന്തം.