പത്ത് ആഴ്ച പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ മാതാപിതാക്കൾ അറസ്റ്റിൽ
ഹൂസ്റ്റൺ: പത്ത് ആഴ്ച പ്രായമുളള മകളെ കൊലപ്പെടുത്തിയ കേസിൽ അച്ഛനും അമ്മയും അറസ്റ്റിൽ. യുഎസിലെ ഹൂസ്റ്റണിൽ നിന്നുള്ള ജാസണ്‍ പോൾ റോബിന്‍ (24) കാതറിന്‍ വിന്‍ഹാം വൈറ്റ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ മകൾ ജാസ്മിന്‍ കഴിഞ്ഞ വർഷം ജൂലൈ 15−നാണ് മരിച്ചത്. മാസം തികയാതെ പ്രസവിച്ച കുട്ടിയെയും കൊണ്ട് മാതാപിതാക്കാൾ ആശുപത്രിയിൽ നിന്ന് തിരിച്ചെത്തി 12 ദിവസങ്ങൾക്ക് ശേഷമാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
കുഞ്ഞ് കരഞ്ഞപ്പോൾ ദേഷ്യം വന്ന റോബിന്‍ കുഞ്ഞിനെ ശക്തമായി കുലുക്കിയതാണ് എല്ലു പൊട്ടാനും മറ്റ് ആഘാതങ്ങൾക്കും കാരണമായതെന്നാണ് റിപ്പോർട്ട്. പൊലീസിന്റെ അന്വേഷണത്തിന് ശേഷമാണ് മാതാപിതാക്കൾക്കെതിരെ കേസെടുത്തത്. കൊലക്കുറ്റത്തിനാണ് റോബിനെതിരെ കേസെടുത്തത്. കുട്ടിയെ പരിചരിക്കുന്നതിലുണ്ടായ അശ്രദ്ധയ്ക്കാണ് കാതറിനെതിരെ കേസ്. ചൊവ്വാഴ്ച അറസ്റ്റ് ചെയ്ത ഇവർ ഹാരിസ് കൗണ്ടിയിലെ ജയിലിലാണ്.
കഴിഞ്ഞ മാസമാണ് കുട്ടിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയത്. ഇതിൽ തലയ്ക്കേറ്റ ആഘാതം തന്നെയാണ് മരണകാരണമെന്നാണ് വ്യക്തമാക്കുന്നത്. സാധാരണ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ നിന്ന് വ്യത്യസ്തമായി കുട്ടികളുടേതിൽ കൂടുതൽ ടെസ്റ്റുകൾ ചെയ്യേണ്ടി വന്നതിനാലാണ് റിപ്പോർട്ട് വൈകിയതെന്ന് അധികൃതർ അറിയിച്ചു. 96 പൊട്ടലുകളുകളും ശരീരത്തുണ്ടായിരുന്നു.

