ജീവനോടെ എംബാം ചെയ്ത യുവതിക്ക് ദാരുണാന്ത്യം
മോസ്്ക്കോ : അണ്ധാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനെത്തിയ ഇരുപത്തിയേഴുകാരിക്ക് ദാരുണ അന്ത്യം. പടിഞ്ഞാറൻ റഷ്യയിലെ യൂലിനോസ്ക് ആശുപത്രിയിലാണ് സംഭവം അരങ്ങേറിയത്. മരുന്നായി സലൈൻ ലായനി നൽകുന്നതിന് പകരം ഫോർമാലിൻ മാറി ഉപയോഗിച്ച് ഡോക്ടർമാർ യുവതിയുടെ ജീവനുള്ള ശരീരത്തെ ജീവനോടെ എംബാം ചെയ്യുകയായിരുന്നു. റഷ്യൻ ന്യൂസ് ഏജൻസി ടാസ്സ് ആണ് ദാരുണമായ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.
അണ്ധാശയത്തിലെ ചെറിയൊരു മുഴ നീക്കം ചെയ്യാനായി എത്തിയതായിരുന്നു എക്കാത്തറീന ഫെദ്യേവ. ഡോക്ടർമാരുടെ അശ്രദ്ധ മൂലമാണ് സലൈൻ ലായനിയും ഫോർമാലിനും തമ്മിൽ മാറി പോയത്. അപകടം ശ്രദ്ധയിൽ പെട്ടതോടെ ഫെദ്യേവയുടെ വയർ വൃത്തിയാക്കാൻ ഡോക്ടർമാർ കിണഞ്ഞു പരിശ്രമിച്ചുവെങ്കിലും ആന്തരികാവയങ്ങളെല്ലാം പ്രവർത്തന രഹിതമായി. ഫദ്യേവ മരണത്തിന് കീഴടങ്ങുകയായിരുന്നു. ലേബൽ വായിക്കാതെ ആശുപത്രി ജീവനക്കാർ മിശ്രിതം ഉപയോഗിച്ചതാണ് ദുരന്തത്തിന് കാരണമായത്.
എന്നാൽ ശസ്ത്രക്രിയയുടെ മുറിവ് വൃത്തിയാക്കാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായതെന്നും ആരോപണത്തിൽ പറയുന്നതു പോലെയല്ല സംഭവമെന്നുമാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം.
സംഭവം ലോക വ്യാപകമായി ഏറെ വാർത്തയായതിനെ തുടർന്ന് സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. സംഭവത്തിനുത്തരവാദികളായ ഡോക്ടർമാരെയും മറ്റ് ജീവനക്കാരെയും ആശുപത്രി ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.

