കൊറിയൻ ഉപദ്വീപിൽ യുദ്ധമുണ്ടാകില്ല: പ്രസിഡണ്ട്
സോൾ : ഉത്തര കൊറിയയോടുള്ള അമേരിക്കയുടെയും ദക്ഷിണ കൊറിയയുടെയും നിലപാട് സമാനമാണെന്നും കൊറിയൻ ഉപദ്വീപിൽ യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാധ്യത കുറവാണെന്നും ദക്ഷിണ കൊറിയൻ പ്രസിഡണ്ട് മൂൺ ജേ ഇൻ. ഉത്തര കൊറിയക്കെതിരായി ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കം നടത്തുന്നതിന് മുന്പേ, ദക്ഷിണ കൊറിയയുമായി കൂടിയാലോചിക്കുമെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് ഉറപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരത്തിൽ 100 ദിവസം പൂർത്തിയാക്കിയതുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മൂണിന്റെ പ്രതികരണം.
തങ്ങളുടെ സമ്മതം കൂടാതെ കൊറിയൻ മുനന്പിൽ സൈനിക നടപടിക്ക് ഒരു രാജ്യത്തിനും സാധിക്കില്ല. ഉത്തരകൊറിയയുടെ മിസൈൽ പരീക്ഷണങ്ങൾക്കും പ്രകോപനപരമായ മറ്റു നടപടികൾക്കും കൂച്ചു വിലങ്ങിടാനുള്ള രാജ്യാന്തര സമൂഹത്തിന്റെ നീക്കങ്ങൾ തങ്ങളെ അറിയിച്ചു മാത്രമേ കൈക്കൊള്ളുകയുള്ളൂവെന്ന് അമേരിക്കൻ പ്രസിഡണ്ട് ഡോണൾഡ് ട്രംപ് തന്നെ ഉറപ്പു നൽകിയിട്ടുണ്ട്.
ഇരു കൊറിയകളും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട യുദ്ധത്തിന്റെ കെടുതികളിൽ നിന്ന് രാജ്യം കരകയറി വരുന്നതേയുള്ളൂ. രാജ്യ പുനർ നിർമാണം സാധ്യമായത് ദക്ഷിണ കൊറിയൻ ജനതയുടെ ഏക മനസോടെയുള്ള പിന്തുണയിലാണ്. യുദ്ധ സാഹചര്യം ഏതു വിധേനെയും ഒഴിവാക്കാൻ താൻ മുന്നിലുണ്ടാകുമെന്നു വ്യക്തമാക്കിയ മൂൺ യുദ്ധമുണ്ടാകില്ലെന്ന് ദക്ഷിണ കൊറിയക്കാർ ഉറച്ചു വിശ്വസിക്കണമെന്നും ആഹ്വാനം ചെയ്‌തു.

