ഹിസ്ബുൾ മുജാഹിദീനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചു
വാഷിംഗ്ടൺ : ഹിസ്ബുൾ മുജാഹിദീനെ അമേരിക്ക ഭീകര സംഘടനയായി പ്രഖ്യാപിച്ചു. അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്‍റ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
1989ൽ രൂപീകരിച്ച സംഘടന നിരന്തരമായി കാശ്മീരിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കിയിരുന്നു. പാകിസ്ഥാനിൽ ആസ്ഥാനമുള്ള ഹിസ്ബുൾ മുജാഹിദീൻ നേതാവ് സയിദ് സലാഹുദീനെ രണ്ടു മാസം മുന്പ് ആഗോള ഭീകരനായി യു.എസ് പ്രഖ്യാപിച്ചിരുന്നു. പാകിസ്ഥാന് തിരിച്ചടിയായ ഈ നീക്കത്തിന് ഒരു മാസം പിന്നിടുന്പോഴാണ് പുതിയ നടപടിയുണ്ടായിരിക്കുന്നത്.
ഭീകരസംഘടനകളുടെ പട്ടികയിൽ പെടുത്തിയതോടെ സംഘടനയ്ക്ക് യു.എസിൽ ഉള്ള എല്ലാ ആസ്തികളും മരവിപ്പിക്കുന്നതായും ഇടപാടുകൾ നിയമ വിരുദ്ധമാണെന്നും അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്മെന്‍റ് പ്രസ്താവനയിൽ മുന്നറിയിപ്പ് നൽകി. കാശ്മീരിൽ നടന്ന നിരവധി സ്‍ഫോടനങ്ങളുടെ ഉത്തരവാദിത്വം ഹിസ്ബുൾ മുജാഹിദീൻ ഏറ്റെടുത്തിട്ടുണ്ട്.
ഭീകരസംഘടനയായി പ്രഖ്യാപിച്ച ഹിസ്ബുൾ മുജാഹിദീൻ അമേരിക്കൻ സന്പദ് വ്യവസ്ഥയിൽ ഇടപെടുന്നത് ശക്തമായി തടയുമെന്ന് പ്രസ്താവനയിൽ അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ ദീർഘനാളായുള്ള ആവശ്യത്തിന് അംഗീകാരം കൂടിയാണിത്.

