ഐവറികോസ്റ്റില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മലയാളി മരിച്ചു

യംഷുക്കൂറ: കൊല്ലം കുരീപ്പുഴ സ്വദേശി യുവാവ് ഐവറികോസ്റ്റില്‍ കൊള്ളസംഘത്തിന്റെ വെടിയേറ്റ് മരിച്ചു. കൊല്ലം കുരീപ്പുഴ കാവനാട് പുത്തന്‍പുരയില്‍ രാഹുല്‍(28) ആണ് മരിച്ചത്. ഇന്ത്യന്‍ സമയം ബുധനാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. തമിഴ്നാട് സ്വദേശിയായ വ്യവസായിയുടെ ഐവറികോസ്റ്റിലെ കശുവണ്ടി ഫാക്ടറിയില്‍ പര്‍ച്ചേസ് മാനേജര്‍ ആയി ജോലിചെയ്യുകയായിരുന്നു രാഹുല്‍.
ബുധനാഴ്ച കമ്പനി ആവശ്യത്തിനായി ലക്ഷകണക്കിന് പൺം ബാങ്കില്‍ നിന്ന് പിന്‍വലിച്ച താമസസ്ഥലത്ത് എത്തിയ രാഹുലിനെ അഞ്ചംഗ കൊള്ള സംഘം അക്രമിക്കുകയായിരുന്നു. മുറിയില്‍ കടന്ന് രാഹുലിന് നേരെ വെടിയുതിര്‍ത്ത കൊള്ളസംഘം പണവുമായി കടന്നു. രാഹുല്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് ബന്ധുക്കള്‍ക്ക് ലഭിച്ച വിവരം. അക്രമണസമയത്ത് കമ്പനി ഡ്രൈവര്‍ മാത്രമേ താമസസ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ. ഇയാള്‍ക്കും നിസാരപരിക്കേറ്റിട്ടുണ്ട്.
ആറ് വര്‍ഷമായി ഐവറികോസ്റ്റില്‍ ജോലിചെയ്യുകയായിരുന്ന രാഹുല്‍ കഴിഞ്ഞ സെപ്റ്റംബറിലാണ് അവസാനമായി കേരളത്തിലെത്തി മടങ്ങിയത്. ഇതിന് മുമ്പും രഹുലിന് നേരെ കൊള്ളക്കാരുടെ ആക്രമണം ഉണ്ടായിട്ടുണ്ടെന്നും അന്ന് രാഹുല്‍ അതിസാഹസികമായി രക്ഷപെടുകയാണ് ഉണ്ടായതെന്നും രാഹുലിന്റെ ബന്ധു അജി പറഞ്ഞു. ദക്ഷിണാഫ്രിക്കയില്‍ തന്നെ ഉള്ള രാഹുലിന്റെ ബന്ധുസംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. മൃതദേഹം നാട്ടില്‍ എത്തിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇതിന് ശേഷമെ തീരുമാനിക്കു.