ഇറാന്റെ മിസൈൽ ആക്രമണം: ഇസ്രായേൽ ആഭ്യന്തര മന്ത്രിയുടെ വീട് ഭാഗികമായി തകർന്നു


ശാരിക

തെല്‍ അവിവ്: വടക്കൻ ഇസ്രായേലിലെ ഹൈഫക്ക് നേരെ നടന്ന മിസൈൽ ആക്രമണത്തിൽ ഇസ്രായേൽ ആഭ്യന്തര മന്ത്രി മോഷെ അർബെലിന്റെ വീട് ഭാഗികമായി തകർന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. ഇസ്രായേലിലെ ഏറ്റവും തിരക്കേറിയ തുറമുഖവും നാവിക താവളവും ഹൈഫയിലാണ്. ഹൈഫയില്‍ നടന്ന ആക്രമണത്തില്‍ ഒരു ചര്‍ച്ചിനും കേടുപാടുകൾ സംഭവിച്ചു. ആക്രമണം നടക്കുമ്പോൾ പുരോഹിതന്മാർ പള്ളിയിൽ ഉണ്ടായിരുന്നുവെന്ന് ഇസ്രായേൽ ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഹൈഫയിലെ ഇസ്രായേലിന്റെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇറാൻ മുമ്പ് ആക്രമിച്ചിരുന്നു. മിസൈല്‍ ആക്രമണത്തിന് പിന്നാലെ മധ്യ ഇസ്രായേലിലെ ഒരു നാല് നില അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ മേൽക്കൂരയിൽ തീപിടിത്തമുണ്ടായി. ചിലര്‍ പരിക്കേറ്റിട്ടുണ്ട്. തീയണക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. അതേസമയം ബെൻ ഗുരിയോൺ വിമാനത്താവളവും ആക്രമിച്ചതായി ഇറാനിയൻ റവലൂഷണറി ഗാർഡ് അറിയിച്ചു.

ഇതിനിടെ ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലും ഇസ്ഫഹാനിലും വ്യാപക ആക്രമണം തുടരുന്നതായി ഇസ്രായേൽ അവകാശപ്പെട്ടു. ഇറാന്‍ ആക്രമണം ഇസ്രായേലില്‍ കനത്തനാശം വിതക്കുകയാണ്. ഇസ്രായേലിലെ പലയിടങ്ങളിലും അപായ സൈറണ്‍ മുഴങ്ങുന്നുണ്ട്. ഇതിനിടെ ആണവ പദ്ധതി ഉപേക്ഷിക്കില്ലെന്ന് ജനീവാ യോഗത്തില്‍ ഇറാന്‍ വ്യക്തമാക്കി. അമേരിക്കയുമായുള്ള ആണവ ചര്‍ച്ച തുടരാന്‍ ഇറാനോട് നിര്‍ദേശിച്ചെന്ന് യൂറോപ്യന്‍ രാജ്യങ്ങള്‍ പറഞ്ഞു. എന്നാല്‍ ഇസ്രയേൽ ആക്രമണം, നിർത്താതെ ആണവചർച്ച പുനരാരംഭിക്കാനാകില്ലെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. ഇസ്രായേലിന്റെ ആക്രമണങ്ങളെ നേരിട്ട് പിന്തുണച്ചിട്ടില്ലാത്തതിനാൽ യൂറോപ്യൻ രാജ്യങ്ങളുമായി ഇനിയും ചർച്ചകൾക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

article-image

fsef

You might also like

Most Viewed