കാനഡയിൽ ഇന്ത്യൻ വംശജനായ ബിസിനസുകാരൻ വെടിയേറ്റ് മരിച്ചു
കൊളംബിയ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിൽ ഇന്ത്യൻ വംശജനായ ബിസിനസുകാരൻ വെടിയേറ്റ് മരിച്ചു. ദർശൻ സിങ് സഹ്ഷി (68) യെ ആണ് അബോട്ട്സ്ഫോർഡ് നഗരത്തിൽ വീടിനടുത്ത് വാഹനത്തിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ഇത് ഒരു കരുതിക്കൂട്ടി ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്‌തിട്ടില്ല, അന്വേഷണം തുടരുകയാണ്. ലോറൻസ് ബിഷ്‌ണോയി സംഘം കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്തതായി റിപ്പോർട് ഉണ്ട്. കാനഡ സർക്കാർ അടുത്തിടെ ബിഷ്‌ണോയി സിൻഡിക്കേറ്റിനെ ഭീകര സംഘടനയായി പട്ടികപ്പെടുത്തിയിരുന്നു.
വെടിവയ്പ്പിൽ ഉൾപ്പെട്ട ഒരു വെള്ള ടൊയോട്ട കൊറോളയുടെ നിരീക്ഷണചിത്രം അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിട്ടുണ്ട്.
പഞ്ചാബിലെ ലുധിയാനയിൽ ജനിച്ചു വളർന്ന സഹ്ഷി അവിടെ കാനം ഇന്റർനാഷണൽ എന്ന പേരിൽ തുണിത്തര പുനരുപയോഗ കമ്പനി നടത്തുകയായിരുന്നു. കമ്പനിയുടെ പ്രസിഡന്റായി ഇരുന്നിട്ടുണ്ട്. ഗുജറാത്തിൽ ഉൾപ്പെടെ 40 രാജ്യങ്ങളിലായി ശാഖകളുള്ള കമ്പനിയാണ് 1991ലാണ് ഇദ്ദേഹം കാനഡയിൽ എത്തുന്നത്.
ലോറൻസ് ബിഷ്‌ണോയി സംഘത്തിലെ ഗോൾഡി ദില്ലൺ സോഷ്യൽ മീഡിയ പോസ്റ്റ് വഴിയാണ് കൊലപാതകത്തിൻ്റെ ഉത്തരവാദിത്തം ഏറ്റത്. കൊള്ളയടിക്കാനുള്ള ആവശ്യം നിരസിച്ചതാണ് കൊലപാതകത്തിന് കാരണമെന്നും പറയുന്നു. സഹ്ഷി മയക്കുമരുന്ന് കടത്ത് ഓപ്പറേഷനിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും സംഘം പണം ആവശ്യപ്പെട്ടെന്നും അദ്ദേഹം പണം നൽകാൻ വിസമ്മതിച്ചുവെന്നും അവരുടെ നമ്പർ പോലും ബ്ലോക്ക് ചെയ്‌തുവെന്നും പോസ്റ്റിൽ ആരോപിക്കുന്നു.
ഇതിന് തൊട്ടുപിന്നാലെ കാനഡയിലെ സറേയിലെ മൂന്ന് സ്ഥലങ്ങളിൽ സംഘം ഡ്രൈവ്-ബൈ വെടിവയ്‌പ്പ് നടത്തി.
asda
