ഫേസ് ആപ്പ്: അന്വേഷണം ആവശ്യപ്പെട്ട് യു.എസ് സെനറ്റർ
വാഷിംഗ്ടൺ: സോഷ്യൽ മീഡിയയിൽ തരംഗമായ ഫേസ് ആപ്പിന്‍റെ ആധികാരികതയിൽ അന്വേഷണം ആവശ്യപ്പെട്ട് യു.എസ് സെനറ്റർ. രണ്ട് കൊല്ലം മുന്‍പ് സോഷ്യൽ മീഡിയയിൽ ഫേസ് ആപ്പ് പ്രത്യക്ഷപ്പെട്ടിരുന്നെങ്കിലും അന്ന് പൂർണ്ണതയോടെ ചിത്രങ്ങൾ മാറ്റം വരുത്താൻ ഇതിന് സാധിക്കാത്തതിനാൽ ജനപ്രീതി ഉണ്ടാക്കാന്‍ സാധിച്ചില്ല. ഇതിനെ തുടർന്ന് വലിയ മാറ്റങ്ങളുമായാണ് രണ്ടാം വരവ്.
ഏറ്റവും പുതിയ വിവരം വെച്ച് 122 രാജ്യങ്ങളിൽ നിന്നുള്ളവരായി ഏകദേശം 100 ദശലക്ഷം ഡൗൺലോഡുകളാണ് ഗൂഗിൽ പ്ലേയിൽ നിന്നും ഫേസ്ആപ്പിന് ലഭിച്ചിരിക്കുന്നത്. ഐ.ഒ.എസ് ആപ്പ് ഡൗൺലോഡിലും ഈ ആപ്പ് പിന്നിൽ അല്ല.
പൗരന്മാരുടെ സ്വകാര്യവിവരങ്ങൾ ലഭിക്കുന്നതിലുള്ള ആശങ്ക മൂലമാണ് ഇന്നലെ സഭയിലെ അംഗമായ ചക്ക് ഷമ്മർ ഫേസ് ആപ്പിനെതിരെ എഫ്ബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടത്.
അമേരിക്കയ്ക്കെതിരെ സൈബർ ആക്രമണങ്ങൾ നടത്താറുള്ള റഷ്യയിൽ നിന്നുളളതാണെന്നതാണ് ആപ്പിനെ സംബന്ധിച്ച് ആശങ്ക വർദ്‍ധിക്കാൻ കാരണം. ഫേസ് ആപ്പ് ദേശസുരക്ഷയ്ക്ക് ഭീഷണിയോ വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമോ ആണോ എന്ന് പരിശോധിക്കണമെന്ന് ചൂണ്ടിക്കാട്ടി ഉപഭോക്തൃ സംരക്ഷണ സമിതി ഉൾപ്പെടെയുള്ള ഏജൻസികളോടും ചക്ക് ഷമ്മർ ഇക്കാര്യം ആവശ്യപ്പെട്ടു.
2020−ൽ നടക്കാനിരിക്കുന്ന പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ഫേസ് ആപ്പ് ഡിലീറ്റ് ചെയ്യണമെന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയസമതി നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഉപയോഗത്തിന് ശേഷം 48 മണിക്കൂറിനുള്ളിൽ തന്നെ ഉപയോക്താവിന്‍റെ ചിത്രം സെർവറിൽ നിന്ന് നീക്കം ചെയ്യാറുണ്ടെന്ന് ഫേസ് ആപ്പ് അധികൃതർ അറിയിച്ചതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

