രൂപയുടെ റെക്കോർഡ് തകർച്ച ; പണം വാരി പ്രവാസികൾ

ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച ഗൾഫ് കറൻസികളിലും പ്രതിഫലിച്ചപ്പോൾ നേട്ടം സ്വന്തമാക്കി പ്രവാസികൾ. വിവിധ ജിസിസി രാജ്യങ്ങളിലെ കറൻസികളുമായുള്ള വിനിമയത്തിൽ റെക്കോർഡ് താഴ്ചയിലേക്കാണ് രൂപ കൂപ്പുകത്തിയത്. റഷ്യ–യുക്രെയ്ൻ യുദ്ധം തുടങ്ങിയ അന്നു മുതൽ തുടങ്ങിയ രൂപയുടെ മൂല്യത്തകർച്ച ഇന്നലെ എണ്ണ വില കുതിച്ചുയർന്നതോടെ പാരമ്യത്തിലെത്തുകയായിരുന്നു. ഇതോടെ നാട്ടിലേക്കു പണമയയ്ക്കാൻ എക്സ്ചേഞ്ചുകളിലും ധനവിനിയമ സ്ഥാപനങ്ങളിലും തിരക്കേറി. യുഎഇയിൽ ഒരു ദിർഹത്തിന് 20 രൂപ 89 പൈസയാണ് ഇന്നലെ ലഭിച്ച മികച്ച നിരക്ക്. രാജ്യാന്തര വിപണിയിൽ 20.93യിലാണ് വ്യാപാരം തുടങ്ങിയത്. സൗദിയിൽ ഒരു റിയാലിന് 20.20 രൂപയാണ് നൽകിയത്. കുവൈത്തിൽ ഒരു ദിനാറിന് 251.63 രൂപയാണ് ലഭിച്ചത്. ഒമാനി റിയാലിന് 199.50 രൂപയും ഖത്തർ റിയാലിന് 20.90 രൂപയും ബഹ്റൈൻ ദിനാറിന് 203.17 രൂപയും ലഭിച്ചു.