കുര്യന്റെ തിരോധാനത്തിന് ഒരു മാസം; കുടുംബം ഓംബുഡ്സ്മാന് പരാതി നൽകി
മനാമ: ബഹ്‌റൈനിൽ നിന്നും കാണാതായ മലയാളി പ്രവാസി സാജു കുര്യന്റെ തിരോധാനത്തിന് ഒരു മാസം ആയിട്ടും യാതൊരുവിധ അറിവും ലഭിക്കാത്തതിനെ തുടർന്ന് അദ്ദേഹത്തിന്റെ നാട്ടിലുള്ള കുടുംബം ബഹ്‌റൈനിലെ പോലീസ് ഓംബുഡ്സ്മാന് പരാതി അയച്ചു. അന്വേഷണം സുഗമമായി നടത്തണമെന്നും കേസിന്റെ സംബന്ധിച്ചുള്ള സൂചനയെങ്കിലും തങ്ങൾക്ക് ലഭിക്കണമെന്നും സാജു കുര്യന്റെ ഭാര്യ ബിന്ദു വർഗീസ് ആവശ്യപ്പെട്ടു.
ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകൻ സിയാദ് ഏഴംകുളം കഴിഞ്ഞ ദിവസം സാജു കുര്യന്റെ ഭാര്യയേയും മകളെയും കണ്ട് ബഹ്‌റൈൻ പ്രവാസികളുടെ ആശങ്ക അറിയിക്കുകയും കുടുംബത്തെ സമാശ്വസിപ്പിക്കുകയും ചെയ്തു. കുര്യന്റെ തിരോധാനത്തിനു പിന്നിലെ ദുരൂഹത അകറ്റണമെന്നും ഇക്കാര്യത്തിൽ ബഹ്‌റൈനിലെ മലയാളി സമൂഹത്തിന്റെ പിന്തുണ വേണമെന്നും ഭാര്യ ബിന്ദു വർഗീസ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഡിഗ്രിക്ക് പഠിക്കുന്ന രണ്ടു മക്കൾ അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് കാണാതായ കുര്യനെന്നും ഈ കുടുംബത്തിന്റെ അവസ്‌ഥ ഇപ്പോൾ വളരെ ദയനീയമാണെന്നും സിയാദ് ഏഴാം കുളം ഫോർ പി എം ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളെ കൂടി ഉൾപ്പെടുത്തി സർക്കാരിൽ പരമാവധി സമ്മർദ്ദം ചെലുത്തുകയും അത് വഴി ബഹ്‌റൈൻ ഭരണാധികാരികൾ ഉൾപ്പെടെയുള്ളവർക്ക് തിരോധാനം സംബന്ധിച്ച് ഈ കുടുംബത്തിന്റെ ആശങ്ക അകറ്റാനുള്ള പോംവഴി ഉണ്ടാക്കികൊടുക്കാനും സഹായിക്കുമെന്നും സിയാദ്, കുര്യന്റെ കുടുംബാംഗങ്ങളോട് പറഞ്ഞു



