ബാഹ്യ ഇടപെടലുകൾ ജനതയെ ബാധിക്കില്ലെന്ന് ബഹ്‌റൈൻ

മനാമ : ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഇന്നലെ ജാഫ്രി എൻഡോവ്മെൻറ് കൌൺസിൽ ചെയർമാൻ ഷെയ്ഖ് മൊഹ്സീൻ ബിൻ അൽ ഷെയ്ഖ് അബ്ദുൾ ഹുസൈൻ ഖാലാഫ് അൽ അസ്ഫൂറിനെ അൽ സഫ്രിയ പാലസിൽ സ്വീകരിച്ചു.
അശൂറാ സീസണിന്റെ അവസാനത്തിൽ രാജകുടുംബാംഗങ്ങളെ അഭിവാദ്യം ചെയ്യുന്നതായി അറിയിച്ച ജാഫ്രി എൻഡോവ്മെൻറ് കൌൺസിൽ ചെയർമാൻ, തങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്ന രാജാവിനോടുള്ള നന്ദി പ്രകടിപ്പിച്ചു. രാജാവിന്റെ നിർദേശങ്ങൾക്കനുസരിച്ച് ആവശ്യമുള്ള സേവനങ്ങളും സൗകര്യങ്ങളും പ്രദാനം ചെയ്യുന്ന എല്ലാ സർക്കാർ വകുപ്പുകൾക്കും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു.
ബഹ്റൈൻ ജനതക്കിടയിലെ സൗഹാർദ പരവും ഐക്യദാർഢ്യപരവുമായ ശക്തമായ ബന്ധങ്ങളെയും ഹമദ് രാജാവ് പ്രകീർത്തിച്ചു. ബാഹ്യ ഇടപെടലുകൾ ജനതയെ ബാധിക്കില്ലെന്നും ബഹ്റിന്റെയും അതിന്റെ ജനങ്ങളുടെയും ഉയർന്ന ധാർമ്മികതയെ ലോകത്തിലെ സകല ജനങ്ങളും രാജ്യങ്ങളും ബഹുമാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. അശൂറ സീസണോടനുബന്ധിച്ച് കാര്യങ്ങൾ കൂടുതൽ മെച്ചപ്പെടുമെന്ന് രാജാവ് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തു.
അശൂറാ സീസണിന്റെ സുഗമമായ നടത്തിപ്പിന് എല്ലാ മന്ത്രാലയങ്ങൾക്കും പ്രത്യേകിച്ച് ആഭ്യന്തര മന്ത്രാലയം,സുരക്ഷാ ഉദ്യോഗസ്ഥർ, സാമൂഹ്യ സംഘടനകൾ എന്നിവർക്കും ഹമദ് രാജാവ് നന്ദി പറഞ്ഞു. മതപരമായ വൈവിധ്യത്വം, സഹിഷ്ണുത, സാഹോദര്യം, കൂട്ടായ്മ സഹവർത്തിത്വം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ബഹ്റൈൻ സമൂഹത്തെയും രാജാവ് പ്രശംസിച്ചു. മതസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നത് കൂട്ടായ ഉത്തരവാദിത്തമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.