ബാലഭാസ്കറിന്റെ സംസ്കാരം ഇന്നു രാവിലെ ശാന്തികവാടത്തിൽ

തിരുവനന്തപുരം : വയലിനിൽ ഇന്ദ്രജാലം നിറച്ച് കടന്നുപോയ ബാലഭാസ്കറിന് നാടിന്റെ ആദരാഞ്ജലി. ഇന്നലെ പുലർച്ചെ ഒരു മണിയോടെ അന്തരിച്ച ബാലഭാസ്കറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം സ്വന്തം കലാലയം കൂടിയായ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ പൊതുദർശനത്തിനു വച്ചിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ സമൂഹത്തിന്റെ നാനാതുറയിലുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി. പിന്നീട് കലാഭവനിലും പൊതുദർശനത്തിനുവച്ചു. തുടർന്നു പൂജപ്പുരയിലെ വസതിയിലേക്ക് മൃതദേഹം കൊണ്ടുപോയി. ഇന്നുരാവിലെ 10ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം.
സംസ്‌കാരചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെയാകും നടക്കുകയെന്ന് സർക്കാർ അറിയിച്ചു. ബാലഭാസ്കറിന്റെ വിയോഗവാർത്ത കലാകേരളത്തെ ദുഃഖത്തിലാഴ്ത്തി. അപകടദിവസം വിടപറഞ്ഞ മകൾക്കു പിന്നാലെയാണു മലയാള സംഗീതലോകത്തെ കണ്ണീരിലാഴ്ത്തി ബാലഭാസ്കറും വിടചൊല്ലിയത്.