ഒന്പത് രാജ്യങ്ങൾ ലിസ്റ്റീരിയോസിസ് ബാക്ടീരിയ അടങ്ങിയ റോക്ക് മെലണുകൾ ഇറക്കുമതി ചെയ്തു
മനാമ : അപകടകരമായ ലിസ്റ്റീരിയോസിസ് ബാക്ടീരിയ അടങ്ങിയ റോക്ക് മെലൺ ഓസ്ട്രേലിയയിൽ നിന്നും ഹോങ്കോങ്ങ് സ്പെഷ്യൽ അഡ്മിനിസ്ട്രേഷൻ റീജിയൻ (ചൈന), ജപ്പാൻ, കുവൈത്ത്, മലേഷ്യ, ഒമാൻ, ഖത്തർ, സിങ്കപ്പൂർ, യു.എ.ഇ, ബഹ്റൈൻ എന്നീ ഒന്പത് രാജ്യങ്ങളിലേയ്ക്ക് ഇറക്കുമതി ചെയ്തതായി ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) കണക്കുകൾ.
ഓസ്ട്രേലിയയിൽ പലരും ലിസ്റ്റീരിയോസിസ് രോഗ ബാധിതരാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ജനുവരി 17നും ഏപ്രിൽ 6നുമിടയിൽ 19 കേസുകൾ ആശുപത്രിയിൽ റിപ്പോർട്ട് ചെയ്തു. ലിസ്റ്റീരിയ മൊണോസൈറ്റോഗ്നെസ് ബാക്ടീരിയയ്ക്ക് 90 ദിവസം വരെ ഇൻകുബേഷൻ കാലാവധിയുണ്ട്. 2018 മാർച്ച് 7ന് ബഹ്‌റൈൻ റോക്ക് മെലൺ ഷിപ്പ്മെന്റ് സ്വീകരിച്ചതായി ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടി.
ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഫെബ്രുവരി 27നാണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചത്. പാരിസ്ഥിതിക അവസ്ഥയും കാലാവസ്ഥയുടെ മാറ്റവുമാണ് ബാക്ടീരിയകൾ പെരുകാനുണ്ടായ സാഹചര്യമെന്ന് കരുതുന്നു. പരിശോധനകൾ ഇപ്പോഴും നടന്നുവരികയാണ്. പരിശോധനയ്ക്ക് ശേഷമാണ് ഇപ്പോൾ റോക്ക് മെലണുകൾ വിതരണം ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. വയറിളക്കം, പനി എന്നിവയാണ് ലിസ്റ്റീരിയോസിസിന്റെ ലക്ഷണങ്ങൾ. വൃദ്ധർ, ഗർഭിണികൾ, അർബുദത്തിന് ചികിത്സിക്കുന്ന രോഗികൾ, എച്ച്.ഐ.വി രോഗികൾ എന്നിവർക്ക് രോഗബാധയേൽക്കാൻ സാധ്യത കൂടുതലാണ്. രോഗ ബാധിതരിൽ 20−30 ശതമാനം മരണനിരക്ക് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വർഷം ആദ്യം ദക്ഷിണാഫ്രിക്കയിൽ ലിസ്റ്റീയോസിസ് രോഗബാധയെത്തുടർന്ന് 180 പേർ കൊല്ലപ്പെട്ടിരുന്നു.

