ഗാർഹിക പീഡനത്തിനിരയായ യുവതിയെ ആരോഗ്യ മന്ത്രി സന്ദർശിച്ചു

മനാമ : മുൻ ഭർത്താവ് ക്രൂരമായി മർദ്ദിച്ചതിനെ തുടർന്ന് സാൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ പ്രവേശിപ്പിച്ച യുവതിയെ ആരോഗ്യ മന്ത്രി ഫയ്ഖ് അൽ സലഹ് സന്ദർശിച്ചു. ഭർത്താവിന്റെ മർദ്ദനത്തെ തുടർന്ന് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിറിയക്കാരിയായ സഹറ സുബ്ഹി എന്ന 35 കാരിയുടെ ആരോഗ്യനിലയെപ്പറ്റിയും ചികിത്സകളെക്കുറിച്ചും മന്ത്രി ആശുപത്രി അധികൃതരോട് ആരാഞ്ഞു.
സുബ്ഹിയ്ക്ക് മികച്ച വൈദ്യ പരിചരണവും സേവനങ്ങളും ലഭ്യമാക്കാൻ മന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. രോഗിയുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനും മന്ത്രാലയം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി ഉറപ്പുനൽകി. ആശുപത്രി വിടാൻ എസ്.എം.സി അധികൃതർ യുവതിയോട് ആവശ്യപ്പെട്ടതായി പ്രാദേശിക ദിനപത്രം വെളിപ്പെടുത്തിയിരുന്നു. എസ്എംസിയിലെ മറ്റ് വാർഡുകളും മന്ത്രി സന്ദർശിച്ചു. രോഗികൾക്ക് എത്രയും വേഗം ആരോഗ്യസ്ഥിതി വീണ്ടെടുക്കാൻ കഴിയട്ടെ എന്നും മന്ത്രി ആശംസിച്ചു.