ഖത്തർ വിദേശകാര്യ മന്ത്രിക്ക് ഷെയ്ഖ് ഖാലിദിന്റെ രൂക്ഷ വിമർശനം

മനാമ : 2013-14 കാലയളവിൽ ജി.സി.സി അംഗങ്ങൾ ഒപ്പിട്ട കരാറിന്റെ അടിസ്ഥാനത്തിലുള്ള മൂന്ന് തത്വങ്ങൾ പാലിച്ചാൽ മാത്രമേ നിലവിലെ ജി.സി.സി നയതന്ത്ര പ്രതിസന്ധി മറികടക്കാൻ സാധിക്കൂ എന്ന ഖത്തർ വിദേശകാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽത്താനിയുടെ പ്രസ്താവനയെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ വിമർശിച്ചു. ദോഹയിൽ ഇറ്റാലിയൻ വിദേശകാര്യ മന്ത്രി ആഞ്ചലോനോ അൽഫോനോയുമായി നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു പരസ്പര ബഹുമാനത്തെ സംരക്ഷിക്കുന്ന ‘മൂന്ന് തത്ത്വങ്ങൾ’ പിന്തുടരാൻ ഖത്തർ വിദേശകാര്യ മന്ത്രി ആവശ്യപ്പെട്ടിരുന്നത്.
ഏതൊരു രാജ്യത്തിന്റെയും പരമാധികാരത്തിൽ ലംഘനം ഉണ്ടാക്കാതിരിക്കുക, ഉത്തരവുകൾ എന്നതിലുപരി പരസ്പര ഉത്തരവാദിത്വങ്ങൾ പാലിക്കുക, അന്താരാഷ്ട്ര നിയമം അനുസരിക്കുക എന്നിവയാണ് മൂന്ന് തത്വങ്ങൾ. എന്നാൽ ഈ തത്വങ്ങൾ അതിന് മുന്പുണ്ടാക്കിയ റിയാദ് കരാറിൽ ഉണ്ടായിരുന്നതാണെന്നും, അതിൽ തീരുമാനിക്കപ്പെട്ട ചില കാര്യങ്ങൾക്ക് വിരുദ്ധമായ പ്രവർത്തനങ്ങളാണ് ഖത്തർ നടത്തുന്നതെന്നും ബഹ്‌റൈൻ വിദേശകാര്യ മന്ത്രി തന്റെ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടു.
റിയാദ് കരാർ പ്രകാരം ജി.സി.സി രാജ്യങ്ങളിലെയും ഈജിപ്ത്ത്, യെമൻ എന്നിവിടങ്ങളിൽനിന്നുമുള്ള ഭീകരവാദ ഗ്രൂപ്പുകൾക്ക് നൽകി വരുന്ന പിന്തുണ പിൻവലിക്കാൻ പ്രതിജ്ഞാബന്ധരാണ് ഗൾഫ് രാഷ്ട്രങ്ങളെന്നും, എന്നാൽ ഖത്തർ ഇത് പാലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ മേഖലയിൽ അശാന്തി പടർത്താൻ ശ്രമിക്കുന്ന മാധ്യമങ്ങൾ, സോഷ്യൽ മീഡിയകൾ, രഹസ്യാന്വേഷണ പ്രവർത്തനങ്ങൾ, ശത്രു സൈന്യം എന്നിവക്കുള്ള സാന്പത്തിക പിന്തുണ തുടങ്ങിയ നിരവധി ഇടപാടുകളിലൂടെ ബഹ്‌റൈൻ, സൗദി അറേബ്യ, യു.എ.ഇ, ഈജിപ്ത്ത്, യെമൻ എന്നീ രാജ്യങ്ങളുമായുള്ള നയതന്ത്ര − രാജ്യാന്തര കരാറുകൾ ഖത്തർ ഗവൺമെന്റ് ലംഘിച്ചുവെന്ന് തെളിഞ്ഞിട്ടുണ്ട്. ഇതാണ് തുടർച്ചയായി നയതന്ത്രപരമായ പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം കൂട്ടിചേർത്തു.