ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ചാൽ ജയിൽ ശിക്ഷ
മനാമ : ഖത്തറിനോട് അനുഭാവം പ്രകടിപ്പിച്ച് സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളോ, ട്വീറ്റുകളോ ഇട്ടാൽ അഞ്ച് വർഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് ബഹ്റൈൻ അഭ്യന്തര മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ തിങ്കളാഴ്ച്ച ബഹ്റൈൻ ഉൾപ്പെടയുള്ള ഗൾഫ് രാജ്യങ്ങൾ തീവ്രവാദ ബന്ധമാരോപിച്ച് ഖത്തറുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതിനെ തുടർന്നാണ് ഈ തീരുമാനം.
കഴിഞ്ഞ ദിവസം യു.എ.ഇ സമാനമായൊരു തീരുമാനമെടുത്തിരുന്നു. അവിടെ 15 വർഷം വരെ തടവും അഞ്ച് ലക്ഷം ദിർഹം വരെ പിഴയുമാണ് ശിക്ഷ. ഖത്തറിന്റെ ഔദ്യോഗിക വിമാനകന്പനിയായ ഖത്തർ എയർവെയ്സിന്റെ ബഹ്റിനിലെ സീഫിലുള്ള ഓഫീസും ഗവൺമെന്റ് അടച്ചുപൂട്ടി സീൽ വെച്ചിട്ടുണ്ട്. ജൂൺ 19നകം ബഹ്റൈൻ വിട്ട് പോകാനുള്ള നിർദ്ദേശവും രാജ്യത്ത് കഴിയുന്ന ഖത്തർ പൗരന്മാർക്ക് നൽകിയിട്ടുണ്ട്.
ഇറാനുമായുള്ള ബന്ധം ഖത്തർ അവസാനിപ്പിക്കുകയും, മേഖലയിലെ ഭീകരവാദ പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന സഹായം നിർത്തിയാൽ മാത്രമേ ഈ പ്രശ്നത്തിന് പരിഹാരമുണ്ടാകുകയുള്ളൂവെന്ന് ബഹ്റൈൻ വിദേശകാര്യമന്ത്രി ഷെയ്ഖ ഖാലിദ് ബിൻ അഹമദ് അൽ ഖലീഫ ഇന്നലെ ഒരു പ്രമുഖ അറബ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

