നിരോധനം ലംഘിച്ച് ചെമ്മീൻ പിടുത്തത്തിലേർപ്പെടുന്നവർക്ക് പിഴ

മനാമ : വേനൽക്കാലത്തെ നിരോധനം ലംഘിച്ച് ചെമ്മീൻ പിടുത്തത്തിലേർപ്പെടുന്നവർക്കെതിരെ കർശന നടപടികൾ നേരിടേണ്ടതായി വരുമെന്ന് ബഹ്‌റൈൻ ഫിഷർമെൻ സൊസൈറ്റി (ബി.എഫ്.എസ്) പ്രസിഡന്റ് വഹീദ് അൽ ദോസരി മുന്നറിയിപ്പ് നൽകി. വർഷം തോറുമുള്ള ഈ നിരോധനം ലംഘിക്കുന്നത് അറസ്റ്റ്, ഉയർന്ന പിഴ തുടങ്ങിയ ശിക്ഷകളിലേക്ക് നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മത്സ്യസമ്പത്ത് ഇല്ലാതാകുന്നത് തടയുന്നതിന്റെ ഭാഗമായാണ് വർഷം തോറും നിരോധനം ഏർപ്പെടുത്തുന്നത്.
നിയമവിരുദ്ധമായി ചെമ്മീൻ കടത്താൻ ശ്രമിക്കുന്നവർക്കെതിരെയും കർശന നടപടിയുണ്ടാകും. ഇതിന്റെ ഭാഗമായി കിംഗ് ഫഹദ് കോസ് വേ വഴി ചെമ്മീൻ കടത്തുന്നവരെ പിടികൂടി കൈമാറുവാൻ സൗദി കസ്റ്റംസുമായി ധാരണയായിട്ടുണ്ട്.
ഇന്നലെ പ്രാദേശിക മത്സ്യത്തൊഴിലാളികളുമായും, വർക്സ്, മുനിസിപ്പാലിറ്റീസ് ആൻഡ് അർബൻ പ്ലാനിങ് മന്ത്രി എസ്സാം ഖലീഫുമായും ദോസരി ഇന്നലെ കൂടിക്കാഴ്ച നടത്തി.
മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും പരാതികളും മന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്. ഇത് ക്യാബിനറ്റുമായി ചർച്ച ചെയ്ത ശേഷം രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹാരം കാണുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. നിരോധനത്തിന് തങ്ങളും അനുകൂലിക്കുന്നു. എന്നാൽ ആറു മാസത്തോളം തൊഴിലില്ലാതാകും എന്നതിനാൽ നിരോധനത്തിന്റെ കാലയളവ് പുനഃപരിശോധിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. മുൻപ് നാല് മാസമാണ് നിരോധനമേർപ്പെടുത്തിയിരുന്നത്. ഇത് തന്നെ തുടരണമെന്നാണ് താത്പര്യമെന്ന് ദോസരി പറഞ്ഞു.
മുൻപ് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കായി തംകീൻ ഫണ്ടിൽ നിന്നും ലഭിച്ചിരുന്ന 3 മില്യൺ ദിനാറോളം വരുന്ന തുകയുടെ ധനസഹായം പുനഃസ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. ബി.എഫ്.എസിനെ കൂടാതെ സിത്ര ഫിഷർമെൻ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് മൻസൂർ മറ്റ് അംഗങ്ങൾ എന്നിവരും ഈ ആവശ്യങ്ങളുന്നയിച്ച് അധികൃതരെ സമീപിച്ചിരുന്നു.
ആറു മാസത്തേക്ക് ചെമ്മീൻ പിടുത്തതിന് നിരോധനം ഏർപ്പെടുത്തിയതായുള്ള ഉത്തരവ് 2017 മാർച്ച് ഏഴിനാണ് മന്ത്രാലയം പുറത്തുവിട്ടത്. മാർച്ച് 15 മുതൽ നിരോധനം നിലവിൽ വരികയും ചെയ്തു. ഇതുവഴി ചെമ്മീൻപിടുത്തതിന് ലൈസൻസ് ലഭിച്ചിട്ടുള്ള 400ഓളം പേരാണ് തൊഴിൽരഹിതരാകുന്നത്.