‘ദിസ് ഈസ് ബഹ്‌റിൻ’ സംഘത്തിന് ഊഷ്മള സ്വീകരണം

മനാമ : ബഹ്‌റിന്റെ യഥാർത്ഥ ചിത്രം വിദേശങ്ങളിൽ എത്തിക്കുന്ന ‘ദിസ് ഈസ് ബഹ്‌റിൻ’ പദ്ധതി വിജയകരമായി പൂർത്തിയാക്കിയ സംഘത്തിന് അൽ സഖിർ പാലസിൽ ഇന്നലെ സ്വീകരണം നൽകി. സംരംഭത്തിൽ പ്രവർത്തിച്ചവരെയും, അതിന്റെ സംഘാടകരെയും രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ അഭിനന്ദിച്ചു. സമാധാനവും സഹിഷ്ണുതയും സ്നേഹവും ഒത്തു ചേർന്ന യഥാർത്ഥ ബഹ്‌റിന്റെ മുഖവും, സഹകരണ മനോഭാവമുള്ള ഈ ഭൂമിയെയും മറ്റ് രാജ്യങ്ങളിൽ പരിചയപ്പെടുത്തുവാൻ സംഘത്തിന് കഴിഞ്ഞെന്ന് രാജാവ് അഭിപ്രായപ്പെട്ടു.
നിരവധി ഗവണ്മെന്റ് ഡിപ്പാർട്ട്മെന്റുകളുടെയും, മതസ്ഥാപനങ്ങളുടെയും, എൻ.ജി.ഒകളുടെയും പിന്തുണയോടെ ബഹ്‌റിൻ ഫെഡറേഷൻ ഓഫ് എക്സ്പാട്രിയേറ്റ് അസോസിയേഷൻസ് ആണ് അടുത്തിടെ റോമിൽ ‘ദിസ് ഈസ് ബഹ്‌റിൻ’ എന്ന പദ്ധതി സംഘടിപ്പിച്ചത്. ഇറ്റലിയിലെ മികച്ച യൂണിവേഴ്സിറ്റികളിലൊന്നായ റോമിലെ സാപിയൻസ യൂണിവേഴ്സിറ്റിയിലെ മനുഷ്യകവകാശ സംരക്ഷണത്തെയും, മതങ്ങളെയും സംസ്കാരങ്ങളെയും ബഹുമാനിക്കുന്നതുമായി ബന്ധപ്പെട്ട ശാസ്ത്രീയ ഗവേഷണ ശാഖയ്ക്ക് ഹമദ് രാജാവിന്റെ പേര് നൽകിയതിലുള്ള നന്ദി രാജാവ് നന്ദി ഈ വേളയിൽ അറിയിച്ചു. ‘കിംഗ് ഹമദ് ബിൻ ഇസ അൽ ഖലീഫ ചെയർ ഇൻ ഇന്റർഫൈത് ഡയലോഗ് ആന്റ് പീസ്ഫുൾ കോ-എക്സിസ്റ്റൻസ്’ എന്ന പേരിലുള്ള പദ്ധതിയിലൂടെ സമാധാനവും സഹിഷ്ണുതയും പ്രോത്സാഹിപ്പിക്കാനും, തീവ്രവാദം, വിദ്വേഷം, മതഭ്രാന്ത് എന്നിവയെ ഇല്ലാതാക്കാൻ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
അതോടൊപ്പം ഇറ്റലിയിൽ അടുത്തിടെയുണ്ടായ ഭൂചലനത്തെ തുടർന്ന് നിരാലംബരായവർക്ക് രാജാവ് നൽകിയ സാന്പത്തിക സഹായത്തിന് സാപിയൻസ യൂണിവേഴ്സിറ്റി നന്ദി പ്രകടിപ്പിച്ചതായി ബഹ്‌റിൻ ഫെഡറേഷൻ ഓഫ് എക്സ്പാട്രിയേറ്റ് അസോസിയേഷൻസ് സെക്രട്ടറി ജനറൽ ബെറ്റ്സി മാത്തിസൺ അറിയിച്ചു.