വ്യാജ സി.ആർ നമ്പർ; ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ ബഹ്റൈൻ വാണിജ്യ മന്ത്രാലയം പൂട്ടിച്ച് നിയമനടപടി സ്വീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ആവശ്യമായ അനുമതികളോ ലൈസൻസുകളോ ഇല്ലാതെ പ്രവർത്തിച്ച നോർത്തേൺ ഗവർണറേറ്റിലെ റെസ്റ്റോറന്റ് വ്യവസായ വാണിജ്യ മന്ത്രാലയം (MOIC) പൂട്ടിച്ച് നിയമനടപടി സ്വീകരിച്ചു. മന്ത്രാലയത്തിലെ ഇൻസ്പെക്ഷൻ ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് ഭക്ഷണമോ പാനീയങ്ങളോ വിൽക്കാനുള്ള നിയമപരമായ ലൈസൻസുകൾ ഈ സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തിയത്. ഇതേ കേന്ദ്രം ആസ്ഥാനമാക്കി യാതൊരുവിധ അനുമതികളുമില്ലാതെ ഓൺലൈൻ വിൽപ്പനയും നടത്തിവരികയായിരുന്നു. കൂടാതെ, റെസ്റ്റോറന്റിന്റെ പേരുവിവരങ്ങൾ അടങ്ങിയ ബോർഡിൽ പ്രദർശിപ്പിച്ചിരുന്ന വാണിജ്യ രജിസ്ട്രേഷൻ (CR) നമ്പർ വ്യാജമാണെന്നും 'സിജിലാത്' (Sijilat) പ്ലാറ്റ്‌ഫോമിൽ ഈ നമ്പർ നിലവിലില്ലെന്നും പരിശോധനയിൽ വ്യക്തമായി.

ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന മേഖലയാണ് ഭക്ഷണപാനീയ വിതരണമെന്ന് അധികൃതർ വ്യക്തമാക്കി. അതിനാൽ അതോറിറ്റികൾ നിഷ്കർഷിക്കുന്ന ശുചിത്വ-ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കൃത്യമായ ലൈസൻസുകൾ എടുക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ബഹ്റൈനിലെ എല്ലാ ബിസിനസ്സ് ഉടമകളും സ്ഥാപനങ്ങൾ തുറക്കുന്നതിന് മുൻപ് ആവശ്യമായ അനുമതികൾ നേടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി. ആവശ്യമായ യോഗ്യതകളും മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഉടമ സ്ഥാപനം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതിനെ തുടർന്നാണ് റെസ്റ്റോറന്റ് അടച്ചുപൂട്ടാനും നിയമനടപടികളിലേക്ക് കടക്കാനും തീരുമാനിച്ചത്.

ബഹ്റൈനിൽ ഒരു റെസ്റ്റോറന്റ് ആരംഭിക്കുന്നതിന് സിജിലാത് പ്രോസസ് വഴിയുള്ള വാണിജ്യ രജിസ്ട്രേഷൻ, മുൻസിപ്പാലിറ്റിയുടെ ഫുഡ് എസ്റ്റാബ്ലിഷ്‌മെന്റ് ലൈസൻസ്, ആരോഗ്യ മന്ത്രാലയത്തിൽ നിന്നുള്ള പബ്ലിക് ഹെൽത്ത് ക്ലിയറൻസ്, സിവിൽ ഡിഫൻസിന്റെ ഫയർ സേഫ്റ്റി അനുമതി എന്നിവ നിർബന്ധമാണ്. കൂടാതെ ടൂറിസം മേഖലയിലോ സംഗീത-വിനോദ പരിപാടികൾ നൽകുന്ന തരത്തിലോ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് ബഹ്റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റിയുടെ (BTEA) പ്രത്യേക അനുമതിയും ആവശ്യമാണ്.

ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും വിലക്കയറ്റം തടയുന്നതിനും വാണിജ്യ നിയമ ലംഘനങ്ങൾ കണ്ടെത്താനും മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തെ നാല് ഗവർണറേറ്റുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്. മാർച്ച് 1 മുതൽ ജൂലൈ 31 വരെയുള്ള കാലയളവിൽ വിവിധ വിപണികളിലും സ്ഥാപനങ്ങളിലുമായി ഇൻസ്പെക്ടർമാർ 3,191 പരിശോധനാ സന്ദർശനങ്ങൾ നടത്തി. ഇതിൽ ഭക്ഷണശാലകളിൽ 2,156 പരിശോധനകളും ബാക്കറികളിൽ 234 പരിശോധനകളും സെൻട്രൽ മാർക്കറ്റുകളിൽ 98 പരിശോധനകളും മറ്റ് സ്ഥാപനങ്ങളിൽ 703 പരിശോധനകളുമാണ് ഉൾപ്പെടുന്നത്.

പരിശോധനകളിൽ ആകെ 178 നിയമലംഘനങ്ങൾ കണ്ടെത്തി. ഇതിൽ 176 എണ്ണം വിലവിവരങ്ങളുമായി ബന്ധപ്പെട്ടതും രണ്ടെണ്ണം വാണിജ്യ തട്ടിപ്പുകളുമായിരുന്നു. നിയമലംഘനം നടത്തിയ 31 സ്ഥാപനങ്ങൾക്കെതിരെ അധികൃതർ നടപടിയെടുത്തു. 21 സ്ഥാപനങ്ങൾക്ക് അവസാന മുന്നറിയിപ്പ് നൽകിയപ്പോൾ, എട്ട് സ്ഥാപനങ്ങൾ ഭരണപരമായി അടച്ചുപൂട്ടി. രണ്ടു സ്ഥാപനങ്ങളെ തുടർനടപടികൾക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറുകയും ചെയ്തു.

കഴിഞ്ഞ മാസവും ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ച നാല് ഭക്ഷണശാലകൾക്കെതിരെ നടപടിയെടുക്കുകയും ഒരു സ്ഥാപനം പൂട്ടിപ്പിക്കുകയും ചെയ്തിരുന്നു. ഉൽപ്പന്നങ്ങളിൽ വില പ്രദർശിപ്പിക്കാതിരിക്കുക, ഷെൽഫിൽ പ്രദർശിപ്പിച്ച വിലയേക്കാൾ കൂടുതൽ തുക കൗണ്ടറിൽ ഈടാക്കുക, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ വിൽപ്പനയ്ക്ക് വെയ്ക്കുക തുടങ്ങിയ ക്രമക്കേടുകളാണ് അന്ന് കണ്ടെത്തിയിരുന്നത്.

വിപണിയിലെ ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ inspection@moic.gov.bh എന്ന ഇമെയിൽ വഴിയോ, 'തവാസുൽ' (Tawasul) പരാതിപരിഹാര സംവിധാനം വഴിയോ, 17111225 എന്ന വാട്‌സ്ആപ്പ് നമ്പറിലോ മന്ത്രാലയത്തെ വിവരമറിയിക്കാവുന്നതാണ്.

article-image

bcvb

You might also like

  • Lulu Exchange
  • Straight Forward

Most Viewed