രാജ്യദ്രോഹപരമായ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; നാലുപേർ ബഹ്‌റൈനിൽ അറസ്റ്റിൽ
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ഇറാനിയൻ ആക്രമണത്തിന്റെ ദൃശ്യങ്ങൾ പകർത്തി സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്ത നാലുപേരെ ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആന്റി കറപ്ഷൻ, ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗമാണ് പ്രതികളെ പിടികൂടിയത്.
ഇറാൻ നടത്തിയ ആക്രമണത്തിന്റെ ആഘാതങ്ങൾ ചിത്രീകരിച്ചതിനും, സൈനിക കേന്ദ്രങ്ങളുടെ ദൃശ്യങ്ങൾ പകർത്തിയതിനുമാണ് ഇവർക്കെതിരെ നടപടിയെടുത്തത്. ഇത്തരം പ്രവൃത്തികൾ മാതൃരാജ്യത്തോടുള്ള വഞ്ചനയാണെന്നും രാജ്യത്തിന്റെ മൂല്യങ്ങളുടെയും തത്വങ്ങളുടെയും നഗ്നമായ ലംഘനമാണെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ജനങ്ങൾക്കിടയിൽ ഭീതി പടർത്തുന്നതിനും പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതിനും ഇത്തരം ദൃശ്യങ്ങൾ കാരണമാകുന്നുവെന്നും ഇത് രാജ്യസുരക്ഷയെ ബാധിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.
അറസ്റ്റിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇവരെ തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
കൃത്യമായ വിവരങ്ങൾക്കായി ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിയമനടപടികൾ ഒഴിവാക്കുന്നതിനും രാജ്യത്തിന്റെ സുരക്ഷ കാത്തുസൂക്ഷിക്കുന്നതിനുമായി വിശ്വസനീയമല്ലാത്ത വീഡിയോകളോ വാർത്തകളോ പ്രചരിപ്പിക്കരുതെന്നും മന്ത്രാലയം കർശന നിർദ്ദേശം നൽകി.
aa


