സോഷ്യൽ മീഡിയ ദുരുപയോഗം; രണ്ട് യുവാക്കളെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: രാജ്യസുരക്ഷയെ ബാധിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയ വഴി ദൃശ്യങ്ങൾ പ്രചരിപ്പിച്ച രണ്ട് യുവാക്കളെ (20, 24 വയസ്സ്) ബഹ്‌റൈൻ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. അഴിമതി വിരുദ്ധ-സാമ്പത്തിക-സൈബർ സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗമാണ് നടപടിയെടുത്തത്.
രാജ്യത്തിനെതിരായ ഇറാനിയൻ ആക്രമണങ്ങളെ അനുകൂലിച്ചും അനുഭാവം പ്രകടിപ്പിച്ചും വീഡിയോ ചിത്രീകരിച്ചതാണ് ഒരാൾക്കെതിരെയുള്ള കുറ്റം. ഇത് രാജ്യത്തോടുള്ള വഞ്ചനയാണെന്നും ബഹ്‌റൈന്റെ മൂല്യങ്ങൾക്കും തത്വങ്ങൾക്കും എതിരായ ലംഘനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
രണ്ടാമത്തെയാൾ സൈനിക മേഖലയിൽ നിന്ന് വീഡിയോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനാണ് പിടിയിലായത്. ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ സുരക്ഷയെയും ക്രമസമാധാനത്തെയും ദോഷകരമായി ബാധിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കി വരികയാണെന്നും ഇവരെ ഉടൻ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും മന്ത്രാലയം അറിയിച്ചു. രാജ്യസുരക്ഷയെ ബാധിക്കുന്ന ദൃശ്യങ്ങളോ സന്ദേശങ്ങളോ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
aa


