ഓൺലൈൻ തട്ടിപ്പ്: 41-കാരനായ അറബ് സ്വദേശി ബഹ്‌റൈനിൽ പിടിയിൽ
പ്രദീപ് പുറവങ്കര l ബഹ്റൈൻ
മനാമ: രാജ്യത്ത് വിവിധ ഓൺലൈൻ തട്ടിപ്പുകൾ നടത്തിവന്ന 41 വയസ്സുകാരനായ അറബ് സ്വദേശിയെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി വിഭാഗത്തിന് കീഴിലുള്ള സാമ്പത്തിക കുറ്റകൃത്യ വിരുദ്ധ ഡയറക്ടറേറ്റാണ് ഇയാളെ പിടികൂടിയത്.
വിവിധ ആളുകളെ കബളിപ്പിച്ച് നിയമവിരുദ്ധമായി പണം സമ്പാദിക്കുകയും ഈ തുക സ്വന്തം ബാങ്ക് അക്കൗണ്ടുകൾ വഴി കൈമാറ്റം ചെയ്യുകയും ചെയ്തു എന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം. ഓൺലൈൻ തട്ടിപ്പിനിരയായ നിരവധി പേർ നൽകിയ പരാതികളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞതും അറസ്റ്റ് ചെയ്തതും. ഇയാൾക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
സോഷ്യൽ മീഡിയയിലൂടെയോ മറ്റ് ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയോ അപരിചിതരായ വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ഇടപെടുമ്പോൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു. സംശയാസ്പദമായ അക്കൗണ്ടുകളുമായി ബന്ധം സ്ഥാപിക്കരുതെന്നും വ്യക്തികളുടെ ഐഡന്റിറ്റി ഉറപ്പുവരുത്തിയ ശേഷം മാത്രം സാമ്പത്തിക ഇടപാടുകൾ നടത്തണമെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.
തട്ടിപ്പുകൾക്ക് ഇരയാകുകയോ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെടുകയോ ചെയ്താൽ വൈകാതെ തന്നെ 'മൈ ഗവ്' (MyGov) ആപ്ലിക്കേഷൻ വഴിയോ 992 എന്ന നമ്പറിൽ വിളിച്ചോ വിവരം അറിയിക്കണമെന്നും അധികൃതർ വ്യക്തമാക്കി.
sdfsf


