അൽ ശബാത് സീസണിന് വിട; ബഹ്‌റൈനിൽ വിവിധയിടങ്ങളിൽ മഴ, വരും ദിനങ്ങളിൽ താപനിലയിൽ മാറ്റമുണ്ടാകും
പ്രദീപ് പുറവങ്കര I ബഹ്റൈൻ
മനാമ: ബഹ്‌റൈനിൽ 'അൽ ശബാത്' (Al Shabat) സീസൺ അവസാനിക്കുന്നതിനോടനുബന്ധിച്ച് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിതറിയ രീതിയിലുള്ള മഴ ലഭിച്ചു. ശൈത്യകാലത്തിന്റെ പടിയിറക്കം അറിയിച്ചുകൊണ്ടുള്ള ഈ കാലാവസ്ഥാ മാറ്റത്തെ തുടർന്ന് വരും ദിവസങ്ങളിലും ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.
തെക്കൻ സമുദ്രമേഖലകളിൽ ശക്തമായ കാറ്റിനും കാർമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കടലിൽ പോകുന്നവർ അതീവ ജാഗ്രത പാലിക്കണം. മഴയുള്ള സമയങ്ങളിൽ വാഹനങ്ങൾ ഓടിക്കുമ്പോൾ മിതമായ വേഗത നിലനിർത്തണമെന്നും കൃത്യമായ വരികൾ പാലിക്കണമെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് വാഹനയാത്രക്കാരോട് ആവശ്യപ്പെട്ടു.
നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത് വരും ദിവസങ്ങളിൽ ഒരു ഉഷ്ണവാതത്തിന് (Warm air mass) സാധ്യതയുണ്ടെന്നാണ്. ഇത് താപനില താൽക്കാലികമായി ഉയരാൻ കാരണമായേക്കും. എന്നാൽ, റമദാൻ ആരംഭിക്കുന്നതോടെ സ്ഥിതി മാറും. റമദാൻ ആദ്യ വാരത്തിൽ തണുത്ത കാറ്റ് വീണ്ടും എത്താനും താപനിലയിൽ പ്രകടമായ കുറവ് അനുഭവപ്പെടാനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷകർ കണക്കുകൂട്ടുന്നത്.


