ദുരിതങ്ങളുടെ കടലാഴങ്ങൾ

ദുരന്തങ്ങൾ മനുഷ്യകുലത്തിനു പുത്തരിയല്ല. എന്നാൽ പുതിയൊരു വർഷത്തിൻ്റെ തുടക്ക മാസം തന്നെ അത് ഭീകര രൂപത്തിൽ നമ്മെ തുറിച്ചു നോക്കുന്പോൾ ആശങ്കപ്പെടാതിരിക്കാനാവില്ല. കഴിഞ്ഞ വർഷം സർവ്വകാല റെക്കോഡിലെത്തിയ അഭയാർത്ഥിപ്രശ്നം 2016 ൻ്റെ ആദ്യ മാസം തന്നെ പുതിയ റെക്കോഡിലേക്കു കുതിക്കുകയാണ്. ജനുവരിയിലെ ആദ്യ 28 ദിവസങ്ങളിലെ മാത്രം കണക്കനുസരിച്ച് നാലായിരത്തോളമാൾക്കാർ അഭയം തേടിയുള്ള യാത്രയിൽ കൊല്ലപ്പെട്ടുകഴിഞ്ഞു. പ്രശ്നബാധിതമായ പശ്ചിമേഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും മദ്ധ്യധരണിയാഴി അഥവാ മെഡിറ്ററേനിയൻ കടൽ താണ്ടി യൂറോപ്പിലേക്കെത്താൻ ശ്രമിക്കുന്നതിനിടെയാണ് ഈ അപകടങ്ങളെല്ലാമുണ്ടായിരിക്കുന്നത്.
തികച്ചും അപകടകരമായ സാഹചര്യങ്ങളിലാണ് ജീവൻ പണയം വെച്ചുള്ള ഈ യാത്രയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. സാധാരണ ഗതിയിൽ മനുഷ്യന് കടൽ താണ്ടാനുള്ള സൗകര്യങ്ങളൊന്നുമില്ലാത്ത നൗകകളിലാണ് അഭയാർത്ഥികളുടെ കടൽ യാത്ര. ആവശ്യത്തിനു വെള്ളമോ പ്രാഥമികാവശ്യങ്ങൾ നിർവ്വഹിക്കുന്നതിനുള്ള സൗകര്യങ്ങളോ ഈ നൗകകളിൽ ഉണ്ടാകാറില്ല. അതിനുമപ്പുറം വഹിക്കാനാവുന്നതിലും ഇരട്ടിയും മൂന്നിരട്ടിയുമൊക്കെ ആൾക്കാരെ കുത്തി നിറച്ചാവും ഓരോ നൗകയും പ്രതീക്ഷകളുടെ തീരങ്ങൾ തേടി യാത്രയാരംഭിക്കുക. കേട്ടറിഞ്ഞ യൂറോപ്പിൻ്റെ ഹൃദയ വിശാലതയും സന്പന്നതയും ധാരാളിത്തവും ഒക്കെ തങ്ങൾക്കും ലഭ്യമാകുമെന്ന ധാരണകളുടെ പിൻബലത്തിലാകും, സ്വന്തം വേരുകൾ നഷ്ടപ്പെട്ടവർ സമാധാനത്തിൻ്റെ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നത്. സ്വന്തമിടങ്ങളിൽ നിന്നും വേരറുക്കപ്പെടുന്നതോടേ ആ സ്വപ്നങ്ങൾ കയ്യെത്തിപ്പിടിക്കാനായി കയ്യിൽ കരുതിയിരിക്കുന്നതെന്തും കൈമാറ്റം ചെയ്യാൻ അഭയാർത്ഥി സന്നദ്ധനുമായിരിക്കും. ഈ മാനസികാവസ്ഥ ചൂഷണം ചെയ്യുന്ന വലിയൊരു റാക്കറ്റു തന്നെ അഭയാർത്ഥിപ്രവാഹവുമായി ബന്ധപ്പട്ട് രൂപമെടുത്തിട്ടുണ്ടന്നാണ് റിപ്പോർട്ട്. അഭയാർത്ഥികളുടെ കയ്യിലുള്ളതെല്ലാം പിടിച്ചു വാങ്ങിയാവും പലപ്പോഴും അനധികൃത കടത്തു സംഘങ്ങൾ അവരെ കടലാഴങ്ങൾ താണ്ടാൻ ഒപ്പം കൂട്ടുക. എന്നാൽ തുകകൾ കയ്യിലെത്തുന്നതോടേ ഈ തട്ടിപ്പുകാർക്ക് ഇനി അഭയാർത്ഥികളുടെ ഭാവി എന്തായാലെന്തെന്ന സ്ഥിതി സംജാതമാവും. അങ്ങനെ പ്രതീക്ഷകളുടെ അമിതഭാരം കൂടി പേറുന്ന അഭയാർത്ഥിക്കൂട്ടങ്ങളെ കുത്തി നിറച്ച സുരക്ഷിതമല്ലാത്ത നൗകകൾ തീരം വിട്ടാൽ പിന്നെന്തു സംഭവിച്ചാലും ഈ മാഫിയകൾക്ക് ഒരു ചുക്കും സംഭവിക്കുന്നില്ല. കൂടുതലിരകൾ കൂട്ടമായി വന്നെത്തുന്നതിനാൽ ഇതൊരു അധോലോക വ്യവസായം പോലെ വളർന്നിട്ടുണ്ടന്ന് സന്നദ്ധ സേവകർ ആശങ്കപ്പെടുന്നു.
എന്നാലിക്കാര്യത്തിൽ തൽക്കാലത്തേക്കങ്കിലും ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയിലാണ് ലോക സംഘടനകളും യൂറോപ്യൻ രാജ്യങ്ങളും. കഴിഞ്ഞകൊല്ലം അതിശക്തമായ അഭയാർത്ഥിപ്രശ്നം പരിഹരിക്കുന്നകാര്യത്തിൽ സ്വന്തം ഹൃദയ വിശാലതയും നായകത്വവും കൊണ്ട് ഏറെ പ്രശംസ പിടിച്ചു പറ്റിയ നേതാവാണ് ജർമ്മൻ ചാൻസലർ ആഞ്ചല മെർക്കൽ. ഏത്ര അഭയാർത്ഥികളെ വേണമെങ്കിലും സ്വീകരിക്കാൻ ജർമ്മനി ഒരുക്കമാണെന്നും ഇതര യൂറോപ്യൻ രാജ്യങ്ങളെല്ലാം ഈ മാതൃക പിന്തുടർന്നാൽ ലോകം വലിയൊരു പ്രശ്നത്തെ നിസാരമായി അതിജീവിക്കുമെന്നുമൊക്കയായിരുന്നു കഴിഞ്ഞവർഷത്തെ മെർക്കലിൻ്റെ നിലപാടുകൾ. എന്നാലിപ്പോൾ അവർ സ്വന്തം നിലപാടുകളിൽ നിന്നും മലക്കം മറിഞ്ഞിരിക്കുന്നു. അതിനവർ നിർബന്ധിതയായതാണ്. അതിനു കാരണമാവട്ടെ സ്വന്തമിടങ്ങളിൽ നിന്നം നിഷ്കാസനം ചെയ്യപ്പെട്ടപ്പോൾ കാലുകുത്തനിടം നൽകിയ മണ്ണിൽ അഭയാർത്ഥികൾ നടത്തിയ ശുദ്ധ തെമ്മാടിത്തങ്ങളും. അഭയാർത്ഥികളെല്ലാം അങ്ങനെയല്ല. എന്നാൽ അവരിൽ വലിയൊരു വിഭാഗം, അഭയം നൽകിയ നാടുകളുടെ സ്വസ്ഥ ജീവിതം തകർക്കാൻ കാരണക്കാരാകുന്നു എന്ന വിശ്വാസം പൊതുവേ യൂറോപ്പിൽ അതി ശക്തമാവുകയാണ്. കഴിഞ്ഞ കൊല്ലം അഭയാർത്ഥികളെ രണ്ടു കൈയും നീട്ടി സ്വീകരിച്ചിരുന്ന ജർമ്മനിയടക്കമുള്ള രാജ്യങ്ങൾ കുടിയേറ്റക്കാരോടുള്ള സമീപനത്തിൽ വലിയ മാറ്റമാണ് വരുത്തുന്നത്. അഭയാർത്ഥി നിയമങ്ങൾ പോലും കൂടുതൽ കർക്കശമാക്കപ്പെട്ടിരിക്കുന്നു.
കഴിഞ്ഞ കൊല്ലം എട്ടു ലക്ഷം അഭയാർത്ഥികളെ സ്വീകരിക്കമെന്നാണ് ജർമ്മനി സമ്മതിച്ചിരുന്നത്. എന്നാൽ പുതുവൽസരാഘോഷങ്ങളോടനുബന്ധിച്ച് കൊളോൺ അടക്കമുള്ളിടങ്ങളിൽ നടന്ന അക്രമപ്രവർത്തനങ്ങളിൽ പിടികൂടപ്പെട്ടവരിൽ ഏറെയും അഭയാർത്ഥികളായി ആ നാട്ടിലെത്തിയവരായിരുന്നു. ഇതിൽ 9 പേർ അൾജീരിയയിലും 8 പേർ മൊറോക്കോയിലും 5 പേർ ഇറാനിലും 4 ആൾക്കാർ സിറിയയിലും നിന്നുള്ളവരായിരുന്നു. ചിലരാവട്ട അഭയാർത്ഥി പ്രവാഹത്തെ സ്വീകരിക്കുന്നു എന്നതിൻ്റെ പേരിൽ രാജ്യത്തെത്തിയവരും. അഭയാർത്ഥികൾ കൊള്ള, ലൈംഗിക അതിക്രമങ്ങൾ എന്നിവയിൽ സജീവമാകുന്നതായും ആരോപണമുണ്ട്. ഇതോടെ അഭയാർത്ഥി പാക്കേജ് രണ്ടെന്ന പേരിൽ പുതിയ നിയമങ്ങളും നിർദ്ദേശങ്ങളും ജർമ്മനി പുറപ്പെടുവിച്ചു. കുറ്റവാളികളായ അഭയാർത്ഥികളെ ഉടൻ നാടുകടത്താനുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്നതാണ് ഈ രണ്ടാം പാക്കേജ്. ഇതോടെ ഏറ്റവും അഭയാർത്ഥി സൗഹൃദ രാഷ്ട്രമെന്ന തലത്തിൽ നിന്നും ജർമ്മനി സ്വയം മാറുകയാണ്.
അഭയാർത്ഥികൾക്കെതിരേ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണ് ചാൻസലർ മെർക്കൽ നിലപാടുകൾ കർക്കശമാക്കുന്നത്. ജർമ്മനിയിലെ ലെയ്പ്സിഗിൽ യോഗം ചേർന്ന പ്രതിഷേധക്കാർ അഭയാർത്ഥികളെയപ്പാടെ നാടുകടത്തണമെന്ന ആവശ്യമുന്നയിക്കുന്ന തരത്തിലേക്ക് കാര്യങ്ങൾ വഴിമാറിയിരിക്കുന്നു. തീവ്രവാദികളും അഭയാർത്ഥികളും സ്വീകരിക്കപ്പെടരുത് എന്നെഴുതിയ ബാനറുകളുമുയർത്തിയുള്ള പ്രതിഷേധങ്ങൾ ഇപ്പോൾ രാജ്യത്ത അപൂർവ്വമല്ല.
ഏറ്റവും അഭയാർത്ഥി സൗഹൃദ രാഷ്ട്രം ഇങ്ങനെ മാറാൻ നിർബന്ധിതമാകുന്പോൾ ഇതര യൂറോപ്യൻ രാഷ്ട്രങ്ങളുടെ കാര്യം നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. പ്രശ്നാരംഭത്തിൽ തന്നെ അഭയാർത്ഥികളെ സ്വീകരിക്കുന്നതിനോട് വിമുഖത വ്യക്തമാക്കിയ രാജ്യങ്ങൾ ഇപ്പോൾ നിലപാടു കൂടുതൽ കടുപ്പിച്ചിരിക്കുന്നു. ഹംഗറി, സ്ലൊവേനിയ എന്നീ രാജ്യങ്ങളാണ് എതിർപ്പിൻ്റെ കാര്യത്തിൽ മുന്നിലുള്ളത്. അഭയാർത്ഥികളെ തടുക്കുവാനായി രാജ്യാതിർത്തിയിൽ കൂറ്റൻ മതിലുകളും മറ്റു പ്രതിരോധ സംവിധാനങ്ങളുമൊരുക്കുന്ന തിരക്കിലാണ് ഇരു രാജ്യങ്ങളും. ഫിൻലൻഡ് 20000 മുതൽ മുപ്പതിനായിരം വരെ അഭയാർത്ഥികളെ പുറന്തള്ളാൻ നിർബന്ധിതമായ അവസ്ഥയിലാണ്. അഭയാർത്ഥികാര്യത്തിൽ നിർണ്ണായക തീരുമാനങ്ങളെടുക്കേണ്ട യൂറോപ്യൻ യൂണിയൻ്റെ പ്രസിഡണ്ടു സ്ഥാനത്ത് ഇപ്പോഴുള്ളത് നെതർലണ്ടാണ്. അഭയാർത്ഥിപ്രവാഹം വന്നടിയുന്ന ഗ്രീക്കു ദ്വീപുകളിൽ നിന്നും അവരെ തുർക്കിയിലേക്കു തിരിച്ചയക്കണം എന്നതാണ് നെതർലണ്ടിൻ്റെ ഇപ്പോഴത്തെ നിലപാട്. പ്രതിവർഷം രണ്ടര ലക്ഷം അഭയാർത്ഥികളെ സ്വീകരിക്കാനേ യൂറോപ്പിനാവൂ എന്നതാണ് പൊതു ധാരണ.
ഡെൻമാർക്ക് അടുത്തിടെ പാസാക്കിയതാകട്ടെ വേണമെങ്കിൽ തികച്ചും പ്രാകൃതമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന നിയമമാണ്. അഭയാർത്ഥികളുടെ പക്കൽ നിന്നും ആവശ്യമെങ്കിൽ അധികൃതർക്ക് വിലപിടിപ്പുള്ള ആഭരണങ്ങളും മറ്റും പിടിച്ചെടുക്കാൻ വ്യവസ്ഥ ചെയ്യുന്നതാണ് പുതിയ നിയമം. എല്ലാം നഷ്ടപ്പെട്ട് പിച്ചച്ചട്ടിയെടുത്തവനെ കൊള്ളയടിക്കാൻ ഫലത്തിൽ അധികൃതർക്ക് അനുമതി നൽകുന്നതാണ് ഈ നിയമമെന്ന് വിശേഷിപ്പിച്ചാൽ തെറ്റു പറയാനാവില്ല. യു.കെയിൽ അഭയാർത്ഥികളോട് കടുത്ത വിവേചനമാണ് ഇപ്പോഴുള്ളതെന്ന് റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും അവർ താമസിക്കുന്ന വീടുകളുടെ വാതിലുകൾക്ക് ചുവന്ന നിറമടിക്കണമെന്ന് വ്യവസ്ഥയുണ്ട്. വെയിൽസടക്കം മറ്റു ചിലയിടങ്ങളിൽ അവർക്ക് ഭക്ഷണം ലഭിക്കാൻ കൈത്തണ്ടകളിൽ പ്രത്യേക കൈവളകൾ ധരിക്കണം. പൊതുവേ അഭയാർത്ഥിപ്രശ്നത്തോടുള്ള ഭീതി യൂറോപ്പിൽ പടരുകയാണ്. അത് ഒരു കൊടുങ്കാറ്റു പോലെയാണ്.
ജനുവരിയിൽ മാത്രം പശ്ചിമേഷ്യയിലും ആഫ്രിക്കയിലും നിന്നായി അരലക്ഷത്തിലേറെപ്പേർ കടൽ താണ്ടി യൂറോപ്പിലെത്തിക്കഴിഞ്ഞു. അതിനുള്ള ശ്രമത്തിനിടെ നാലായിരത്തോളമാൾക്കാർ ജലസമാധിയുമായി. ഇതിലേറെപ്പേരും ഈജിയൻ കടൽ താണ്ടാനുള്ള ശ്രമത്തിനിടെയാണ് അപകടത്തിൽ പെട്ടത്. യൂറോപ്യൻ രാഷ്ട്രങ്ങൾ നിലപാടു കടുപ്പിക്കുന്നതോടെ അഭയാർത്ഥിപ്രശ്നം കൂടുതൽ കടുക്കുമെന്നുറപ്പ്. യൂറോപ്പ് കൂടുതൽ ഹൃദയ വിശാലത കാട്ടുന്നതുകൊണ്ടു മാത്രം ഈ പ്രശ്നം പരിഹരിക്കപ്പെടില്ല.
അഭയം നൽകുന്നതിനപ്പുറം അഭയാർത്ഥിപ്രശ്നത്തിൻ്റെ കാരണങ്ങൾ തിരിച്ചറിഞ്ഞ് അവ പരിഹരിക്കുകയും ജനങ്ങൾക്ക് സ്വന്തമിടങ്ങളിൽ സ്വസ്ഥജീവിതം സാദ്ധ്യമാക്കുകയമാണ് വേണ്ടത്. പശ്ചിമേഷ്യയും ആഫ്രിക്കയുമൊക്കെ ഈ യാഥാർത്ഥ്യം തിരിച്ചറിഞ്ഞു പെരുമാറിയേ മതിയാവൂ.