കറുത്ത ഒരു കോടി സൂര്യോദയങ്ങൾ


‘ദിവി സൂരി സഹസ്രസ്യ:’ ആയിരം സൂര്യന്മാർ ഒന്നിച്ചുദിച്ചുയർന്നാലത്തെ പ്രഭാമണ്ധലം എത്ര തിളക്കമുള്ളതായിരിക്കും? പക്ഷെ അപ്പോൾ സംഭവിക്കുന്നത്‌ തമോഗർത്തങ്ങളെ അതിലംഘിക്കുന്ന ഇരുട്ടായിരിക്കുമെന്ന് തത്വജ്ഞാനികൾക്ക്‌ അറിയാം. കാരണം വെളിച്ചത്തിന്റെ ദ്വന്ദമാണ് ഇരുട്ട് എന്നും എപ്പോഴും വെളിച്ചത്തിന്റെ മറുപുറത്ത് ഇരുട്ട് കുടിയിരിക്കുന്നുണ്ടെന്നും അവർക്കറിയാം. 

കേരളത്തിലിന്ന് ആയിരം സൗരവിളക്കുകൾ ഒന്നിച്ചു വിടർന്നതിന്റെ പ്രകാശത്തിലാണ്  എന്ന് പലരും കരുതുന്നുണ്ട്. പക്ഷെ കേരളമിന്ന്, ഇക്കാലമത്രയും തെളിയിച്ചെടുത്ത എല്ലാ വഴിവിളക്കുകളും കെട്ടുപോകുന്നതിന്റെയും ഇരുട്ടിന്റെ ചപ്പിലപ്പൂതങ്ങളും പിശാചുക്കളും ചുടലനൃത്തം ചവിട്ടി അട്ടഹസിക്കുന്നതിന്റെയും, ചുടലയിലെ ചാരം പോലും പകുത്ത് തിന്നുന്നതിന്റേതുമാണ് എന്ന് തിരിച്ചറിയാനുള്ള ബോധം പോലും മലയാളികൾക്ക് നഷ്ടമായി തീർന്നിട്ടുണ്ട്.

ഇനിയും രാജിവെയ്ക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല, അതിന്റെ ആവശ്യമില്ല, കാരണം ധാർമ്മികതെയേക്കാൾ വലുതാണ്‌ മനസ്സാക്ഷിയുടെ ബലം എന്ന് ഒരു തത്വജ്ഞാനിയെപ്പോലെ ഉമ്മൻ ചാണ്ടി പ്രഖ്യാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് അദ്ദേഹം തെറ്റൊന്നും ചെയ്തതായി തോന്നിയിട്ടില്ല. അദ്ദേഹം അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. നിങ്ങളുടെ മനസ്സാക്ഷിക്ക് എന്താണ് തേന്നുന്നത് എന്ന് അന്വേഷിക്കാനുള്ള ബാധ്യതയൊന്നും  അദ്ദേഹത്തിനില്ല. അദ്ദേഹത്തിന് അദ്ദേഹത്തിന്റെ മനസ്സാക്ഷിയോട് മാത്രമേ ഉത്തരം പറയേണ്ടതുള്ളു, അതനുസരിച്ചേ അദ്ദേഹം പ്രവർത്തിക്കു. നിങ്ങൾക്ക് അദ്ദേഹം തെറ്റ് ചെയ്തതായി തോന്നുന്നുണ്ടെങ്കിൽ നിങ്ങളുടെ മനസ്സാക്ഷിക്ക് കുറ്റബോധം തോന്നുണ്ടെങ്കിൽ നിങ്ങൾക്കതനുസരിച്ചു പ്രവർത്തിക്കാനുള്ള അവകാശമുണ്ട് എന്നാണു അദ്ദേഹം പറയുന്നത്. നിങ്ങൾക്ക് വേണമെങ്കിൽ ഇവിടെ ജീവിക്കാതിരിക്കാം. നാടുവിട്ട് നിങ്ങൾക്കിഷ്ടപ്പെട്ട മറ്റ് വല്ലയിടത്തേക്കും പോയി മനസന്തോഷത്തോടെ ജീവിക്കാം. അതല്ലാതെ ധാർമ്മികത, സദാചാരം, മണ്ണാങ്കട്ട എന്നൊക്കെ പറഞ്ഞ് ഉമ്മൻ ചാണ്ടിയുടെ മനസ്സാക്ഷിയെ മുറിവേൽപ്പിക്കാം എന്ന് കരുതരുത്. അപ്പോൾ പിന്നെ നമ്മൾ അന്വേഷിക്കേണ്ടി വരിക ഈ മനസ്സാക്ഷി എന്ന് പറയുന്ന സാധനം എങ്ങിനെ ഉണ്ടാകുന്നതാണ് എന്നാണ്. 

ഒന്നാം തരം കോട്ടയം റബ്ബർ കൊണ്ട് നിർമ്മിച്ചെടുത്ത മനസ്സാക്ഷിയാണ് ഉമ്മൻ ചാണ്ടിയുടേതു എന്ന് ഒരു പ്രമുഖ മാധ്യമം സാക്ഷ്യപത്രം നൽകിയിട്ടുണ്ട് എന്ന് ഇത്തരുണത്തിൽ ഓർക്കുന്നതും നല്ലതായിരിക്കും. കോട്ടയം റബ്ബറിന് എക്കാലത്തെയും ഏറ്റവും വലിയ വിലയിടിവ് സംഭവിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം. അപ്പോഴും അദ്ദേഹത്തിന്റെ മനസ്സാക്ഷിക്ക് വല്ല ഇടിവോ ചതവോ, എന്തിനധികം നേരിയ പോറൽ പോലുമോ ഏറ്റിട്ടില്ല എന്നദ്ദേഹം ലൈംലൈറ്റിൽ ശബ്ദം കൂട്ടിത്തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്. 

ആ മുഖത്തെ അസാധാരണമായ ചുളിവുകളും വികാര വിവശതയും പരിഭ്രമവുമൊക്കെ ദോഷൈകദൃക്കുകൾ ആരോപിക്കുന്നതാണ്, അതൊന്നും അദ്ദേഹത്തിന്റെ മനസ്സാക്ഷിയെ ബാധിക്കുന്നില്ലാ എന്ന് വേണം നമ്മളൊക്കെ മനസ്സിലാക്കാൻ. 

കാലം വിശാലമായ ഒരു വിത്ത്‌ പാടമാണ്. അവിടെ വിത്തെറിയുന്നത് ആരാണെന്നറിയില്ല. ദൈവമാണോ? അതോ മനുഷ്യൻ തന്നെയോ? ആർക്കറിയാം. ആരായാലും അവിടെ വിത്തെറിയപ്പെടുകയും നട്ടു നനയ്ക്കുകയും വളം ചേർക്കുകയും വിള കൊയ്തെടുക്കുകയും ഒക്കെ ചെയ്യുന്നുണ്ട്. ആര് വിതയ്ക്കുന്നതാണ് നാം കൊയ്യുന്നത് എന്നതൊരുപക്ഷേ തർക്ക വിഷയമായിരിക്കാം പക്ഷെ അനിവാര്യമായ ഈ പ്രക്രിയ അനസ്യൂതം നടന്ന് വരുന്നത് തന്നെയാണ്.

മലയാളി ചരിത്രത്തിൽ നിന്ന് കൊയ്തെടുത്തത് എത്ര കനപ്പെട്ട കതിർ കുലകളായിരുന്നുവെന്ന് ഇന്ന് പരിതപിച്ചതുകൊണ്ട് കാര്യമൊന്നുമില്ല. അന്ന് ലോകമാകെ മലയാളിയെ ആരാധനയോടെ നോക്കിയിരുന്നു.

സർവജ്ഞ പീഠം കയറിയ ശ്രീ ശങ്കരനും ശ്രീ നാരായണനും അയ്യങ്കാളിയും വാഗ്ഭാടാനന്ദനും ചട്ടന്പി സ്വാമികളും മന്നത്ത് പത്മനാഭനും രണ്ടാം ശങ്കരനും ആയില്യത്ത് കുറ്റ്യേരി ഗോപാലനും കൃഷ്ണപിള്ളയും, മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബും, കെ കേളപ്പനും, സി.കെ ഗോവിന്ദൻ നായരും, ആശാനും, ഉള്ളൂരും, ഇടശ്ശേരിയും, വൈലോപ്പിള്ളിയും, കേശവ ദേവും, തകഴിയും ഉറൂബും, വൈക്കം മുഹമ്മദ്‌ ബഷീറും, സുകുമാർ അഴീക്കോടും, പി. ഗോവിന്ദപിള്ളയും തുടങ്ങി കനത്തു തൂങ്ങിയ ഒരുപാട് കതിർക്കുലകൾ.

ഒരു പക്ഷേ ഇതൊക്കെ ഗതകാലത്തിന്റെ ഓർമ്മകളുടെ തിരുശേഷിപ്പുകളാകാം. ഇന്നിപ്പോൾ നമുക്ക് വിളയുന്നത് വന്ധ്യമായ അന്തകൻ വിത്തുകളിൽ നിന്നുള്ള വിളകളാണ് എന്നത് ഈ കാലത്ത് ജീവിക്കാൻ വിധിക്കപ്പെട്ട നമ്മുടെ വിധിയായി കണ്ട് പഴിക്കാം.

സരിത ഒരേസമയം ഒന്നാം തരം വിളയും വിള ഭൂമിയുമാണ്. പുതിയ കാലത്തിന്റെ വിളയും വിള ഭൂമിയും. അവിടെ വിത്തിറക്കാനുള്ള, കൊയ്ത് മെതിച്ച് പത്തായം നിറക്കാനുള്ള ആർത്തിയും പരവേശവുമാണ് ഈ കാലം അടയാളപ്പെടുത്തുന്നത്. 

നവ ഉദാരവൽക്കരണത്തിന്റെതാണ് വർത്തമാന കാല ലോകം. അവിടെ ഒന്നാം തരം റബ്ബർ മനസ്സാക്ഷിയുള്ളവർക്കേ നാടുവാഴാനാകൂ. അതിന് വേണ്ട ലക്ഷണമൊത്ത കരുക്കളുടെ ഉത്തമമായ മാതൃകയാണ് സരിത. അവരുടെ ശരീരവും, മനസ്സും, പ്രായവും റബ്ബർ മനസ്സാക്ഷികൾക്ക് വിത്തിറക്കാനും വിള കൊയ്യാനുമുള്ള വിള ഭൂമിയാണ്‌. അവരുടെ രൂപവും ഉള്ളടക്കവും നമ്മുടെ കാലത്തിന്റേതാണ്. ഇക്കാലത്ത് ഏത്‌ തരം ഉൽപ്പന്നവും വിറ്റഴിക്കാനുള്ള ഒന്നാം തരം മാധ്യമം സ്ത്രീ ശരീരമാണ്.

ഒരു നല്ല സ്ത്രീ ശരീരത്തോടൊപ്പം അത് വിറ്റഴിക്കാനുള്ള മനസ്സും അല്പ്പം കൂടിയ ബുദ്ധിയുമുണ്ടെങ്കിൽ ആരുടെ പോക്കറ്റിലുള്ള പണവും പാന്പിനെ മകുടി ഊതി വരുത്തുന്നത് പോലെ കളത്തിലിറക്കാൻ കഴിയും. അത്, മല്ലേരി ശ്രീധരൻ നായരെപ്പോലുള്ള മധ്യവയസ്കന്മാരുടെതായാലും പണം നഷ്ടപ്പെട്ട് പറ്റിക്കപ്പെട്ട മറ്റാരുടെതായാലും. 

ഇപ്പോൾ നാം കണ്ടുകൊണ്ടിരിക്കുന്നത് യഥാർത്ഥ സിനിമയല്ല അതിന്റെ ട്രെയ്ലർ മാത്രമാണ്. യഥാർത്ഥ സിനിമ വരാൻ ഇരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അതിനിടയിൽ പടം പൊട്ടി മൂലയിലിരിക്കേണ്ടിവന്ന ചില സംവിധായകന്മാർ കൊതിക്കെറുവ് കൊണ്ട് പാര വെച്ചതാണ്. ഇത് യഥാർത്ഥത്തിൽ സ്നാപക യോഹന്നാനാണ്. നിങ്ങളുടെ ചെരുപ്പിന്റെ വാറഴിക്കാൻ പോലും യോഗ്യത ഇല്ലത്തവൻ, യഥാർത്ഥ യേശു പിറകെ വരാൻ ഇരുന്നതാണ്. അതിനിടയിലല്ലെ എല്ലാം തകർത്ത് കളഞ്ഞത്.

കുഞ്ഞൂഞ്ഞ് ഒരു സാധാരണ നിർമ്മിതിയേ അല്ല, അതൊരു ഒന്നൊന്നര മനുഷ്യൻ തന്നെയാണ്‌. എല്ലാ വളഞ്ഞ ബുദ്ധിയും ചാലിച്ച് ചേർത്ത് ഒന്നാം തരം കോട്ടയം റബ്ബറിൽ നിർമ്മിച്ചെടുത്ത പുതിയ കാലത്തെ രാഷ്ട്രീയക്കാരൻ. അദ്ദേഹത്തിനറിയാം നവ ഉദാരവൽക്കരണത്തിന്റെ ആൽമരം പൂത്ത് നിൽക്കുന്ന ഇക്കാലത്താണ് പത്തു പുത്തൻ ഉണ്ടാക്കേണ്ടത്, നാളെ അതിന് അവസരം ഉണ്ടാവണമെന്നില്ല. 

കുഞ്ഞൂഞ്ഞിനുള്ള സിദ്ധി വൈഭവങ്ങളൊന്നും ചാണ്ടി ഉമ്മനോ ആ പെൺ കൊച്ചിനോ ഉണ്ടാവണമെന്നില്ല. സരിതയെപ്പോലൊരു പെണ്ണിനെ ‘കൈക്കല തുണി’യായി കിട്ടിയാൽ ഏത് പൊള്ളുന്ന പണവും പുതുപ്പള്ളിയിലെ തറവാട്ടിലെ പണപ്പെട്ടിയിലേക്ക് ഒഴുകിയെത്തും. മാണിക്ക് നോട്ടെണ്ണാനുള്ള യന്ത്രം വേണ്ടിയിരുന്നെങ്കിൽ ഇവിടെ നോട്ടെണ്ണി കെട്ടുന്ന ഫാക്ടറി തന്നെ സ്ഥാപിക്കേണ്ടി വരും. പക്ഷേ എന്ത് ചെയ്യാം ആല് പൂക്കുന്പോഴാണ് കാക്കയ്ക്ക് വായ്പ്പുണ്ണ് ഉണ്ടാവുക എന്നറിഞ്ഞിരുന്നില്ലല്ലോ.  

സരിത എന്ന പേര് കേൾക്കുന്പോൾ ഒട്ടൊരറപ്പും വെറുപ്പുമൊക്കെയാണ് ഈ ലേഖകന് ഇതുവരെ തോന്നിയിരുന്നത്. പൊതുവെ മലയാളികൾക്ക് ഒരു പുളകമായിരുന്നു സരിതയെ കാണുന്നതും കേൾക്കുന്നതുമൊക്കെ.  അവരുടെ ചില അശ്ലീല വീഡിയോകൾ വാട്ട്സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുക കൂടി ചെയ്തതോടെ മലയാളികളെ ഒന്നടങ്കം കെട്ടിയിടാവുന്ന ഒരു സാരിത്തുന്പായി സരിത മാറി.

എത്ര ഭംഗിയായാണ് ഇത്തരം സന്ദർഭങ്ങളിൽ ഭരണകൂടങ്ങളും മാധ്യമങ്ങളും പ്രവർത്തിക്കുക എന്നതിനുള്ള ഒന്നാം തരം ഗവേഷണ വിഷയമാണ് ഇന്ന് സരിത. ഒരു കുലടയായ സ്ത്രീ എല്ലാവരെയും മോഹിപ്പിച്ചും പറ്റിച്ചും നടത്തിയ ഒരു അഴിമതി മാത്രമായി സോളാർ കുംഭകോണം ചുരുട്ടിക്കെട്ടി വെക്കാം എന്നവർ മോഹിച്ചു. ആ വഴി ഉമ്മൻ ചാണ്ടിയും മറ്റ് മന്ത്രിമാരും ശിങ്കിടികളുമൊക്കെ രക്ഷപ്പെടും എന്നാണവർ കരുതിയത്‌. മാധ്യമങ്ങളാകട്ടെ സരിതയുടെ അംഗലാവണ്യവും, വസ്ത്രധാരണ രീതിയും, ശരീര ഭാഷയും ശബ്ദവുമൊക്കെ പൊലിപ്പിച്ചെടുക്കുകയും പ്രശ്നത്തെ പൈങ്കിളിവൽക്കരിക്കാനുള്ള അവസരമൊരുക്കുകയും ചെയ്തു. 

ഒരു സ്ത്രീ ശരീരം കൊണ്ട് ഭരണകൂടം നടത്തുന്ന തീവെട്ടിക്കൊള്ളകളെ മറക്കാനവസരമൊരുക്കുകയായിരുന്നു എല്ലാവരും. അപ്പോഴും സരിത അങ്ങേയറ്റത്തെ മാന്യതയോടെയാണ് പെരുമാറിയത് എന്ന് പറയാതെ വയ്യ. ഊർജ്ജ രംഗത്ത് പുതിയ സാധ്യതയായി ഉയർന്ന് വരുന്ന സൗരോർജ്ജത്തെ കേന്ദ്രീകരിച്ചു ഒരു വ്യവസായ സംരംഭം സ്വപനം കാണുന്നത് തെറ്റല്ല; അത് സാധ്യതകൾ തിരിച്ചറിയാനുള്ള ബുദ്ധിവൈഭവവും ചടുലമായ ബിസിനസിനുള്ള കാര്യപ്രാപ്തിയുമാണ്. ഇതാകട്ടെ നമ്മുടെ നാട്ടിലെ സ്ത്രീകൾക്ക് കുറവുള്ളതുമാണ്. അതിനു വേണ്ടി പണം മുടക്കാൻ താൽപര്യമുള്ളവരെ തേടിച്ചെല്ലുന്നതും അവരെ സ്വാധീനിക്കുന്നതുമൊന്നും പുതിയ കാര്യവുമല്ല. 

ബിസിനസ് പ്രമോഷന് ഏതറ്റം വരെയും പോകുക എന്നത് ഇന്നത്തെ കോർപ്പറേറ്റ് ലോകം പൊതുവെ അംഗീകരിച്ചതുമാണ്. ഇതിന് ഭരണകൂടങ്ങളുടെ പിന്തുണയും ഒത്താശയും കൂടിയേ കഴിയൂ. അതിനു കേരളത്തിൽ സമീപിക്കേണ്ടത് ഊർജ്ജ മന്ത്രിയെയും മുഖ്യമന്ത്രിയേയുമാണ് എന്നതിലും തെറ്റായിട്ടൊന്നുമില്ല. ഇതിന് മുഖ്യമന്ത്രിയുടെ അടുപ്പക്കാരെ സമീപിക്കുക എന്നതും നാട്ടു നടപ്പ്. ജിക്കുമോനും ജോപ്പനും, സലീം രാജും കുരുവിളയും കേശവനുമൊക്കെയാണ് അതിനേറ്റവും പറ്റിയവർ എന്നും, അവരെ എന്തൊക്കെ നൽകിയാലാണ് വരുതിയിലാക്കാൻ കഴിയുക എന്നുമൊക്കെ ബിസിനസ്സിന് ഇറങ്ങിത്തിരിക്കുന്നവർ തീർച്ചയായും അറിഞ്ഞിരിക്കുകയും വേണം. പിന്നെ എവിടെയാണ് സ്പെല്ലിംഗ് മിേസ്റ്റക്ക് സംഭവിക്കുന്നത്‌? 

ഇതിന്റെ ബിസിനസ് സാധ്യത കണ്ടറിഞ്ഞ മുഖ്യമന്ത്രിയും കുടുംബവും സരിതയെ ഒരു കൈക്കലയായി കണ്ട്, സർക്കാരിന്റെ ഒത്താശയോടെ, കോടാനുകോടിയുടെ ബിസിനസ് ബിനാമിയായി നടത്തിക്കളയാം എന്ന് കരുതിയതും. വരുമാനമൊക്കെ വന്നു തുടങ്ങുന്നതിന് മുന്പ് ഒരു നാലഞ്ച് കോടിയെങ്കിലും ഇങ്ങ് പോരട്ടെ എന്ന് ശഠിക്കുകയും ചെയ്തതോടെയാണ് കുഴപ്പങ്ങളിൽ പെട്ടത്. ഇതിനു പണമുണ്ടാക്കാനുള്ള പരക്കം പാച്ചിലിലാണ് സരിത തട്ടിവീണത്‌. അപ്പോഴേക്കും മാധ്യമപ്പടയും പ്രതിപക്ഷ രാഷ്ട്രീയക്കാരുമൊക്കെ കഴുകൻ കണ്ണുകളുമായി പറന്നിറങ്ങുകയും ചെയ്തു. എന്നിട്ടും സരിത മാന്യമായേ പെരുമാറിയുള്ളൂ എന്നോർക്കണം.

വെടിമരുന്ന് നനയാതെ സൂക്ഷിച്ചെങ്കിലും തീക്കൊള്ളികൊണ്ട് തല ചൊറിയാനൊന്നും നിന്നില്ല. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ കോഴയായി കൈപ്പറ്റിയത് തിരിച്ച് കൊടുക്കുകയും അത്യാവശ്യത്തിന് പണം തിരിമറി ചെയ്ത് കൊടുക്കുകയും ചെയ്‌താൽ സരിതയ്ക്ക് തടിയൂരാൻ കഴിയുമായിരുന്നു. 

വാഗ്ദാനങ്ങൾ നൽകിയും പ്രലോഭിപ്പിച്ചും പണം തട്ടിയെന്ന വഞ്ചനാ കേസുകൾ മാത്രമേ അവരുടെ പേരിൽ ഉണ്ടായിരുന്നുള്ളൂ. അതൊക്കെ പണം തിരിച്ച് കൊടുത്ത് അവസാനിപ്പിക്കാവുന്നതുമാണ്. അത് മാത്രമേ സരിത ആവശ്യപ്പെട്ടുള്ളൂ. അപ്പോഴും വാങ്ങിപ്പോയ കാശ് തിരിച്ചു കൊടുക്കാൻ മുഖ്യമന്ത്രി ഉൾപ്പെടെ ആരും സന്നദ്ധരായിരുന്നില്ല. ജയിലിൽ ഇടനിലക്കാരായെത്തിയ മുൻ മന്ത്രി ഗണേഷ് കുമാറിന്റെ പി.എ, പ്രദീപ് മുഖ്യമന്ത്രിയുടെ കാര്യസ്ഥനായ തന്പാനൂർ രവി, ബെന്നി ബെഹ്്നാൻ എന്നിവരൊക്കെ പറയുന്നത് അവർ അനുസരിച്ചു. 30 പേജുള്ള കത്ത് 4 പേജായി ചുരുക്കി.

സരിത ഇത്തരം സൗമനസ്സ്യങ്ങളൊക്കെ പ്രകടിപ്പിക്കുന്പോൾ അവരുടെ നഗ്നച്ചിത്രങ്ങൾ പുറത്തു വിട്ടും അവരെ മോശക്കാരിയായി ചിത്രീകരിച്ചും സോളാർ കുംഭകോണത്തിന് ഉത്തരവാദി സരിത മാത്രമാണെന്ന് വരുത്തിത്തീർക്കാനാണ് ഉമ്മൻ ചാണ്ടിയും കൂട്ടരും ശ്രമിച്ചത്. രണ്ടാഴ്ച്ച മുന്പ് ‘പിതൃ തുല്യൻ’ എന്ന് വിശേഷിപ്പിച്ച സരിത തന്നെയാണ് ഇപ്പോൾ കോഴയെക്കുറിച്ച് പറയുന്നതെന്നാണ് ഉമ്മൻ ചാണ്ടി വിലപിക്കുന്നത്. അതിലെന്താണ് തെറ്റ്? ബിജു രാധാകൃഷ്ണൻ സരിതയെ മുഖ്യമന്ത്രി ശാരീരികമായി ചൂഷണം ചെയ്തിട്ടുണ്ട് എന്ന് സോളാർ കമ്മീഷനു മുന്പിൽ മൊഴി നൽകിയതിനോട് പ്രതികരിച്ചു കൊണ്ടാണല്ലോ അദ്ദേഹത്തെ ‘പിതൃതുല്യൻ’ എന്ന് വിശേഷിപ്പിച്ചത്, അതിൽ ഞാനിപ്പോഴും ഉറച്ച് നിൽക്കുന്നു എന്നും അത് വാങ്ങിയ പണം തിരിച്ച് തരാതിരിക്കുന്നതിന് ന്യായീകരണമാകുന്നില്ല എന്നും സരിത പറയുന്പോൾ അവരോടല്ലേ നമുക്ക് ബഹുമാനം തോന്നേണ്ടത്.?

ഒക്കെ കാലത്തിന്റെ മറിമായം എന്നല്ലാതെ എന്ത് പറയാൻ. പത്ത് ശതമാനമേ വെളിപ്പെടുത്തിയിട്ടുള്ളൂ 90 ശതമാനം ഇപ്പോഴും മടയിലുണ്ട് എന്ന് സരിത പറയുന്പോൾ നാം ഇനി എന്തൊക്കെ കേൾക്കുകയും അറിയുകയും ഞെട്ടുകയും ചെയ്യേണ്ടി വരുമെന്ന് ആർക്കറിയാം?

You might also like

Most Viewed