മായ്ക്കാൻ കഴിയാത്ത കളങ്കങ്ങൾ
വി.ആർ. സത്യദേവ്
അസാധാരണ സിദ്ധി വിശേഷങ്ങൾ ഒന്നുമില്ലാതെ സിനിമയിൽ താരങ്ങളാകുന്ന ചിലരെ നമ്മൾ കണ്ടിട്ടുണ്ട്. അവർക്ക് ലോകത്തെ മാറ്റിമറിക്കാൻ ശേഷിയുണ്ടാവണം എന്നില്ല. എങ്കിലും അവർക്ക് ജനശ്രദ്ധ പിടിച്ചു പറ്റാൻ യോഗമുണ്ടാകുന്നു. സമാനമാണ് ചില സംഭവങ്ങളുടെയും കാര്യം. സമാനമായി മുന്പും പിന്പും പതിവായി സംഭവങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്പോഴും അതിൽ ചിലവ മാത്രം അധികം ശ്രദ്ധ നേടുന്നു. ജനത്തിനെ ഒന്ന് ഹരം പിടിപ്പിക്കാനുള്ള ശേഷി അത്തരം സംഭവങ്ങൾക്കുണ്ടാകും. ആ സംഭവത്തോടെ ലോകഗതി മാറിമറിയും എന്ന് നമ്മളൊക്കെ ധരിച്ചു വശാവുകയും ചെയ്യും. എന്നാൽ യഥാർത്ഥത്തിൽ ഒരു ചുക്കും സംഭവിക്കുകയില്ല. ലോകം എങ്ങനെ തന്നെയോ അങ്ങനെ തന്നെ മുന്പോട്ട് പോയ്ക്കൊണ്ടിരിക്കും.
ദേശീയതലത്തിൽ മാത്രമല്ല ആഗോള തലത്തിൽ തന്നെ വാർത്താ പ്രാധാന്യം നേടിയ നിർഭയ സംഭവത്തിന്റെ കാര്യവും അതു തന്നെയാണ്.
ഇന്നേയ്ക്ക് കൃത്യം രണ്ടു വർഷം മുൻപാണ് ഭാരതത്തിന്റെ തലസ്ഥാന നഗരിയായ ന്യൂഡൽഹിയിൽ ഒരു ബസിൽ സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന ഒരു പെൺകുട്ടി അതിദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ടത്. പൈശാചികമായ വേഴ്ച്ചയ്ക്കും കൊടിയ മർദ്ദനങ്ങൾക്കും വിധേയയായ അവൾ ഡിസംബർ 29ന് സിംഗപ്പൂരിലെ ആശുപത്രിയിൽ മരണത്തിലേയ്ക്ക് വഴിമാറി. ലോകമൊട്ടാകെയുള്ള ജനലക്ഷങ്ങളുടെ പ്രാർത്ഥനകളും പ്രതീക്ഷകളും തല്ലിക്കെടുത്തിക്കൊണ്ടായിരുന്നു നിർഭയ എന്നും ജ്യോതി എന്നുമൊക്കെ നമ്മൾ പ്രതീകാത്മകമായി പേരിട്ടു വിളിച്ച മെഡിക്കൽ വിദ്യാർത്ഥിനിയുടെ മരണം. മാനഭംഗ വാർത്ത പുറത്തറിഞ്ഞതോടെ രാജ്യവ്യാപകമായ പ്രതിഷേധമായിരുന്നു അന്നുയർന്നത്. രാജ്യത്തെ സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കുമെന്ന സൂചന നൽകുന്നതായിരുന്നു നിർഭയ സംഭവം.
സമര പരിപാടികൾ ശക്തമായതോടെ പോലീസ് ഉണർന്ന് പ്രവർത്തിക്കുകയും കേസിലെ കുറ്റവാളികളെ പിടികൂടി നിയമത്തിന്റെ മുന്നിൽ കൊണ്ടുവരികയും ചെയ്തു. വിചാരണാ തടവിലിരിക്കെ കേസിലെ ഒന്നാം പ്രതി ജീവനൊടുക്കി. 18 വയസു തികയാത്ത ഒരുവനൊഴികെ ബാക്കിയുള്ള പ്രതികൾക്ക് കേസിൽ വധ ശിക്ഷ വിധിക്കപ്പെടുകയും ചെയ്തു. സ്ത്രീ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ പുതിയ നിയമ നിർമ്മാണങ്ങൾക്കും രാജ്യം സാക്ഷ്യം വഹിച്ചു. തുടർന്ന് വിവിധ കോടതികളിൽ പരിഗണനയ്ക്ക് വന്ന സ്ത്രീ പീഡന കേസുകളുടെ വിചാരണകളെ നിർഭയ കേസ് സ്വാധീനിച്ചു എന്നും വിലയിരുത്തപ്പെടുന്നു.
നേരത്തെയായിരുന്നെങ്കിൽ നിഷ്പ്രയാസം തലയൂരിപ്പോകുമായിരുന്ന പ്രതികളിൽ പലരും മാനഭംഗക്കേസുകളിൽ അങ്ങനെ ശിക്ഷിക്കപ്പെട്ടു.
സാമൂഹ്യപരവും വ്യക്തിപരവുമായ സ്വഭാവ ശുദ്ധി കാത്തു സൂക്ഷിക്കാതെ സാമൂഹ്യ വിരുദ്ധരായി പോകുന്ന മനസ്സുകളെ നേർവഴിയിലേക്ക് തിരിച്ചു കൊണ്ടു വരിക എന്ന ലക്ഷ്യത്തോടെയാണ് നമ്മുടെ നാട്ടിൽ നിയമങ്ങൾ നടപ്പാക്കപ്പെടുന്നത്. എന്നാൽ കേസുകളിൽ വിധി വന്നാലും പലപ്പോഴും അവ കേസുകൾക്കനുസരിച്ച് കടുത്തതാവണമെന്നോ നടപ്പാക്കപ്പെടും എന്നു തന്നെയോ ഉറപ്പില്ല. ഇതു മൂലം ശിക്ഷകൾ നൽകുന്നതിന്റെ ഗുണ ഫലം സമൂഹത്തിന് ഉണ്ടാവുന്നില്ല. അങ്ങനെ വരുന്പോൾ പ്രതിഷേധങ്ങൾക്കും നിയമ നിർമ്മാണത്തിനും കടുത്ത നടപടികൾക്കുമൊക്കെ കാരണമായ ആ സംഭവത്തിന് സമാനമായ ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും ആഘാതം അനുഭവിക്കാനുള്ള പൊതുസമൂഹത്തിന്റെ ദുർഗ്ഗതി തുടരും. ഡൽഹി മാനഭംഗ കേസിലും സംഭവിച്ചത് അതൊക്കെ തന്നെയാണ്. യാദൃശ്ചികമായി വാർത്താ പ്രാധാന്യം കിട്ടിയ ഒരു പതിവ് സംഭവം മാത്രമായിരുന്നു ഡൽഹി പെൺകുട്ടിക്കുണ്ടായ ദുരന്തം എന്നതാണ് നിലവിലെ സ്ഥിതി ഗതികൾ അപഗ്രഥിക്കുന്പോൾ നമുക്ക് മനസിലാവുക.
നിർഭയ സംഭവത്തോടെ കുറഞ്ഞ പക്ഷം നമ്മുടെ തലസ്ഥാന നഗരത്തിലെങ്കിലും സ്ത്രീകളും പെൺകുട്ടികളും സ്വതന്ത്രരും സംരക്ഷിതരും ആയിരിക്കുമെന്ന പ്രത്യാശ നിഷ്ഫലമായിപ്പോയിരിക്കുന്നു. ഡൽഹിയിൽ മാനഭംഗ പരന്പര തുടർന്നുകൊണ്ടേയിരിക്കുന്നു. കാരാഗൃഹങ്ങളിലും വെളിയിലും നരാധമന്മാരായ മുകേഷ് സിംഗുമാരും വിനയ് ശർമ്മമാരും പവൻഗുപ്തമാരും അക്ഷയ് താക്കൂർമാരും സർക്കാർ ചെലവിൽ തിന്നു കൊഴുക്കുന്നു. ബലാത്സംഗം ചെയ്യാൻ മാത്രം പ്രായം തികഞ്ഞ മറ്റൊരുകൂട്ടം തെമ്മാടികൾ ജുവനൈൽ ആക്ടിന്റെ സംരക്ഷണത്തിൽ ആയുധങ്ങൾക്ക് മൂർച്ച കൂട്ടുന്നു. നമ്മുടെ സ്വന്തം ഭൂമി മലയാളത്തിലെത്തിയാൽ കാമപൂരണത്തിനായി സൗമ്യമാരെ കശാപ്പു ചെയ്ത ഗോവിന്ദച്ചാമിമാർ നിയമ സംരക്ഷണത്തിൽ സ്വന്തം ഗ്ലാമർ കൂട്ടുന്നു. ചുരുക്കത്തിൽ നിർഭയയുടെ മരണം കൊണ്ട് ആത്യന്തികമായി നമ്മുടെ രാജ്യത്തിന്റെ പോക്കിൽ കാര്യമായ മാറ്റമൊന്നും ഉണ്ടായിട്ടില്ല എന്ന് നമ്മൾ വിലയിരുത്തേണ്ടി വരുന്നു. നിർഭയ ഇന്നൊരു പ്രതീകമാണ്. പ്രതീകങ്ങൾ പ്രത്യാശ പകരുന്നു.
പക്ഷെ ഇവിടെ പ്രത്യാശപകരൽ മാത്രമാണ് നടക്കുന്നത്. ഫലങ്ങൾ ഉണ്ടാവുന്നില്ല. ധനം ഭൂമുഖത്ത് ഉണ്ടായിരിക്കുന്ന കാലത്തോളം പണവുമായി ബന്ധപ്പെട്ട അക്രമങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. രതി ഉള്ളകാലത്തോളം അതുമായി ബന്ധപ്പെട്ട അതിക്രമങ്ങളും ഉണ്ടാവും. പക്ഷെ അത്തരം അതിക്രമങ്ങളുടെ അളവ് കുറച്ചു കൊണ്ടുവരാൻ നമുക്ക് കഴിയണം. അതിന് നിയമ നടപടികൾ കടുപ്പിച്ചേ മതിയാവൂ. ഒപ്പം ബോധവൽക്കരണ പരിപാടികൾ ശക്തിപ്പെടുത്തുകയും വേണം. അല്ലെങ്കിൽ ഇതുപോലെ ഓർമ്മദിനങ്ങൾ ആവർത്തിക്കാൻ നിർഭയമാർ ഉണ്ടായിക്കൊണ്ടേയിരിക്കും. അങ്ങനെ സംഭവിക്കാതിരിക്കട്ടെ.
