ചില ജനപക്ഷ ചിന്തകൾ
വി.ആർ.സത്യദേവ്
‘വിറ്റ വില---വാങ്ങിയ വില=ലാഭം’ എന്നതാണ് കച്ചവടത്തിന്റെ അടിസ്ഥാന സമവാക്യം. വാങ്ങിയ വിലയേക്കാൾ ഉയർന്ന വിലയ്ക്ക് ഒരു ഉൽപ്പന്നം വിറ്റാലേ ലാഭമുണ്ടാകൂ. ലാഭമുണ്ടാക്കുക എളുപ്പമല്ല. ഏറെ ശ്രദ്ധയും സൂഷ്മതയും കച്ചവടക്കണ്ണും ലാഭമോഹവും ഒക്കെയുണ്ടെങ്കിലെ ഓരോ ഇടപാടിലും നേട്ടമുണ്ടാക്കാൻ കഴിയൂ. ഓരോ ചുവടും സൂക്ഷിച്ചു വെച്ചില്ലെങ്കിൽ കച്ചവടത്തിൽ കാലിടറും. ഭൂരിപക്ഷം സാഹചര്യങ്ങളിലും ഒരു കച്ചവട ഇടപാടിനു മുടക്കുന്ന തുകയിലും കുറവായിരിക്കും ലാഭം. ബുദ്ധിമാന്മാരുടെ കലയാണ് കച്ചവടം. അങ്ങനെയാണെങ്കിൽ അതി ബുദ്ധിമാന്മാരുടെ കലയാണ് രാഷ്ട്രീയം എന്ന് പറയേണ്ടി വരും.
അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ ദിവസം സമാപിച്ച ജനപക്ഷ യാത്ര. യാത്രയുടെ ഗുണദോഷങ്ങളിലേക്ക് കടക്കും മുന്പ് അതുമായി ബന്ധപ്പെട്ട് കെ.പി.സി.സി പുറത്തുവിട്ട കണക്കുകളിലേക്ക് ഒന്ന് കണ്ണോടിക്കാം. ആകെ പിരിഞ്ഞു കിട്ടിയതായി കെ.പി.സി.സി പറയുന്നത് 13 കോടി 71 ലക്ഷത്തി 98 ആയിരത്തി 760 രൂപയാണ്. ജനപക്ഷ യാത്രയ്ക്ക് ആകെ ചെലവായത് ഒരു കോടി 46 ലക്ഷം രൂപയും. വരുമാനത്തിൽ നിന്ന് ചെലവു കുറച്ചാൽ ലാഭം 12 കോടി 25 ലക്ഷത്തി 98 ആയിരത്തി 760 രൂപ.
നവംബർ ആദ്യവാരം മുതൽ ഡിസംബർ ആദ്യവാരം വരെ ഒരു മാസക്കാലം കൊണ്ടുണ്ടായ സാന്പത്തിക നേട്ടമാണ് ഇത്. വേറെ ഏത് ഇടപാടിലാണ് ഇത്തരമൊരു ലാഭമുണ്ടാവുക? ഇത് രേഖ പ്രകാരമുള്ള തുകയാണ്. സീരിയൽ നന്പരുള്ള വ്യാജ രസീത്, നന്പരില്ലാത്ത ഒറിജിനൽ രസീത്, രസീതും കുറ്റിയുമൊന്നുമില്ലാതെ ഇട്ടിരിക്കുന്ന ഖദറിന്റെയും വായിലെ നാക്കിന്റെയും ബലത്തിലുള്ള പിരിവ് എന്നീ വകകളിലുള്ള വലിയ വരുമാനം വേറെ. ഇത് കണക്കിലുള്ള തുകയേക്കാൾ കൂടുതലോ കുറവോ എന്ന് ആർക്കും അറിവുണ്ടാകാൻ ഇടയില്ല. അലക്കിത്തേച്ച ഖദറും കക്ഷത്തിലൊരു ഡയറിയുമായി വെളുക്കെച്ചിരിച്ച് നമുക്കിടയിൽ ജീവിക്കുന്ന രാഷ്ട്രീയ പരാദങ്ങളുടെ പള്ള വീർപ്പിക്കാൻ മാത്രമാണ് എന്നറിഞ്ഞുകൊണ്ടു തന്നെയാണ് പൊതുജനം ഈ പിരിവും നൽകിയത്. ജനങ്ങളെ കുരുക്കുന്ന ആടു, തേക്കു, മാഞ്ചിയങ്ങളേക്കാൾ എന്തുകൊണ്ടും ലാഭകരമാണ് ഫലത്തിൽ ഈ കച്ചവടം എന്നു നമുക്കു കാണാം.
അത് കൊണ്ടാണ് കച്ചവടക്കാരേക്കാൾ മിടുക്കന്മാരാണ് രാഷ്ട്രീയ കച്ചവടക്കാരെന്ന് നമ്മൾ കരുതിപ്പോകുന്നത്. ഇതിൽ വാസ്തവവുമുണ്ട്. ജനപക്ഷം എന്ന പ്രയോഗത്തിനർത്ഥം ജനങ്ങളുടെ പക്ഷം എന്നാണ്. ജനങ്ങളുടെ പക്ഷം ആകണമെങ്കിൽ അത് ജനോപകാര പ്രദമാവണം. പേരു സൂചിപ്പിക്കും പോലെ ജനോപകാരമാണ് യാത്രയുടെ ആത്യന്തിക ലക്ഷ്യമെങ്കിൽ സമൂഹത്തിനു ഗുണകരമാകുന്ന എന്തെങ്കിലുമൊക്കെ കാര്യങ്ങൾ അതിലൂടെ പിരിഞ്ഞു കിട്ടിയ തുകകൊണ്ട് ചെയ്തേ മതിയാവൂ. പക്ഷെ നമ്മുടെ കേരള യാത്രകൾ കൊണ്ടൊന്നും പൊതു സമൂഹത്തിനു അങ്ങനെയൊരു ഗുണം ഇതുവരെ ഉണ്ടായ ചരിത്രമില്ല. വികസനം താഴേക്കിടയിൽ വരെ എത്തണം എന്നതാണ് സാന്പത്തിക പുരോഗതി സംബന്ധിച്ച പുതിയ കാഴ്ചപ്പാട്. ജനപക്ഷ യാത്രയ്ക്കു വേണ്ടി പിരിച്ചതിൽ മൂന്നു കോടി പതിനൊന്നു ലക്ഷം രൂപയാണ് ഡി.സി.സി വിഹിതം. പ്രാദേശിക ഘടകങ്ങൾക്കും പിരിവിന്റെ പങ്കു ലഭിക്കുന്നുണ്ട്. ഈ പണത്തിന്റെ വളരെ ചെറിയൊരു ഭാഗമെങ്കിലും എതെങ്കിലുമൊക്കെ ചെറിയ പദ്ധതികളിലൂടെ ജനങ്ങളിലേക്ക് തിരിച്ചെത്തിയിരുന്നു എങ്കിൽ അതിനെ നമുക്ക് ജനപക്ഷം എന്നു വിളിക്കാമായിരുന്നു. ഉദാഹരണത്തിന് നമ്മുടെ സംസ്ഥാനം നേരിടുന്ന ഗുരുതരമായ മാലിന്യ പ്രശ്നത്തിനുള്ള പരിഹാര നടപടികളിൽ അത്തരം ചെറിയ തുകകളുപയോഗിച്ച് പാർട്ടിക്ക് ഗുണപരമായി ഇടപെടാമായിരുന്നു.
കെ.പി.സി.സി അദ്ധ്യക്ഷൻ നയിച്ച ഒരു ജനപക്ഷ യാത്രയെ മാത്രം നമുക്ക് ഇക്കാര്യത്തിൽ കുറ്റം പറയാനാവില്ല. ഒരു ചാനലിനായുള്ള പിരിവിനിടെ അന്പതിനായിരം വാങ്ങിയത് അക്കൗണ്ടിലെത്തിയപ്പോൾ വെറും അന്പതായ കഥ പണ്ട് പറഞ്ഞത് ആ അക്കൗണ്ടിന്റെ ചുമതലയുണ്ടായിരുന്ന ഉന്നത ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു. പക്ഷഭേദമന്യേ നമ്മുടെ രാഷ്ട്രീയ ഭിക്ഷാംദേഹികളെല്ലാം ഇക്കാര്യത്തിൽ ഒന്നിനൊന്നു മുന്പിലാണ്.
എന്നാൽ ബക്കറ്റിലും നേരിട്ടും ഒക്കെയായി പിരിച്ചെടുക്കുന്ന തുക തങ്ങളടങ്ങുന്ന സമൂഹത്തിനു കൂടി ഗുണകരമാകും എന്ന തിരിച്ചറിവ് പകർന്നാൽ സമൂഹ പുരോഗതിക്കായി കൂടുതൽ കയ്യയച്ച സംഭാവനകൾ നൽകാൻ പൊതുജനം തയ്യാറാകും. പക്ഷെ ഇത്തരത്തിൽ വിശ്വാസമാർജ്ജിക്കാൻ രാഷ്ട്രീയക്കാരനാകണം. രാഷ്ട്രീയ പ്രവർത്തകരും ആ വഴിക്ക് ചിന്തിക്കാതെയും പ്രവൃത്തിക്കാതെയും ഇരിക്കുന്പോഴാണ് അരാഷ്ട്രീയ വാദം തലപൊക്കുന്നത്. അഴിമതിയുടെ പുഴുക്കുത്തേറ്റ രാഷ്ട്രീയത്തേക്കാൾ അപകടകരമാണ് അരാഷ്ട്രീയത. ഇത് മനസിലാക്കി പ്രവർത്തിക്കാനുള്ള വലിയ ബാദ്ധ്യത നമ്മുടെ രാഷ്ട്രീയ നേതൃത്വത്തിനുണ്ട്. ആ ബാധ്യതയെക്കുറിച്ച് അവർക്ക് പക്ഷെ ബോദ്ധ്യമില്ല. അല്ലെങ്കിൽ അതിനെക്കുറിച്ച് അവർ അജ്ഞത നടിക്കുന്നു.
കാലം മാറുകയാണ്. വിവര സാങ്കേതിക വിദ്യയുടെ വളർച്ചക്കൊ പ്പം എല്ലാ രംഗങ്ങളിലും സുതാര്യത സാദ്ധ്യമാകുന്നു. സാധാരണക്കാരനും സ്റ്റിംഗ് ഓപ്പറേഷൻ സാധ്യമാകുന്ന കാലത്ത് രാഷ്ട്രീയക്കാരനും പ്രവർത്തന ശൈലി മാറ്റിയേ തീരൂ. ജന ചൂഷകരാകാതെ യഥാർത്ഥ ജന സേവകരായാലേ ജനം അവരെ അംഗീകരിക്കൂ. അതിന് ക്രിയാത്മകമായ ഇടപെടലുകളാണ് വേണ്ടത്.
