സമാധാനം, അഭിമാനകരം…
പുരസ്കാരങ്ങളൊന്നും വിമർശനങ്ങൾക്ക് അതീതമല്ല. നൊബേൽ സമ്മാനത്തിന്റെ കാര്യവും മറിച്ചല്ല. ലോക സമാധാനത്തിന്റെ കാര്യത്തിൽ ഇന്നും വലിയ സ്വാധീനമുള്ള വ്യക്തിത്വമാണ് മോഹൻദാസ്‌ കരംചന്ദ്‌ ഗാന്ധി എന്ന നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി. അഞ്ചു തവണ നൊബേൽ സമ്മാനത്തിനു നാമ നിർദ്ദേശം ചെയ്യപ്പെട്ടിട്ടും ഒറ്റത്തവണ പോലും മഹാത്മാവിന് ആ സമ്മാനം ലഭിച്ചില്ല. അത് അങ്ങനെയാണെങ്കിലും നൊബേൽ സമ്മാനത്തിന്റെ മഹത്വം നമ്മൾ ഒട്ടും കുറച്ചു കാണേണ്ടതില്ല. പ്രത്യേകിച്ച് സമ്മാനിതരാകുന്ന വ്യക്തിത്വങ്ങൾ അവരുടെ കർമ്മ മണ്ഡലങ്ങളിൽ നന്മയുടെയും പ്രതീക്ഷയുടെയും വെളിച്ചം പകരുന്നവരാകുന്പോൾ.<br>
ഇന്ത്യ പാക് ബന്ധം വീണ്ടും ഉലയുന്ന വേളയിൽ ഒരു ലോക സമ്മാനം ഇരു രാജ്യങ്ങൾക്കുമായി പങ്കുവെച്ചു നൽകുന്നതിനു പിന്നിലെ രാഷ്ട്രീയം ഇനിയും ചർച്ച ചെയ്യപ്പെട്ടേക്കാം. ലോകത്തിന്റെ വിവിധ സംഘർഷ പ്രദേശങ്ങളിൽ ശാശ്വത സമാധാനം കൊണ്ടുവരാനും ചിലയിടങ്ങളിൽ ജീവൻ പണയം വെച്ച് ദുരിതാശ്വാസം നടത്തുന്നവരും ഒക്കെ വേറെ ഒരുപാടു പേരുണ്ട്. ഗാന്ധിജിയെപോലെ അവരെയൊന്നും പരിഗണിക്കാതെ പുരസ്കാരം ഇന്ത്യൻ ഉപഭൂഘണ്ധത്തിന് വീതിച്ചു നൽകിയതിൽ പരിഭവം പുലർത്തുന്നവരുമുണ്ടാവാം. കൗമാരക്കാരിയായ മലാല യൂസഫ്‌ സായിയെന്ന പെൺ‍കുട്ടിക്ക് തിടുക്കത്തിൽ സമ്മാനം നല്കിയതിനു പിന്നിൽ പാശ്ചാത്യ ഗൂഢോദ്ദേശങ്ങൾ ഉണ്ടായേക്കാം എന്നും വാദമുയരാം.<br>
കാര്യങ്ങൾ അങ്ങനെയൊക്കെയാണെങ്കിലും ഇന്ത്യൻ ഉപ ഭൂഘണ്ധത്തിന് ഈ നൊബേൽ പുരസ്കാരം അഭിമാനാർഹം തന്നെയാണ്. പാശ്ചാത്യരുടെ അളവു കോലുകളും മാനദണ്ധങ്ങളും ഒക്കെ വെച്ച് അവർ നൽകുന്നതാണ് എങ്കിലും നൊബലിന്റെ പ്രാധാന്യം കുറയുന്നില്ല. ഏഷ്യയിലേക്ക് ഈ പുരസ്കാരം കടന്നു വന്നതു തന്നെ ഒരു ഇന്ത്യക്കാരനിലൂടെയാണ്. 1913 ൽ രവീന്ദ്ര നാഥ ടാഗൂറിലൂടെയാണ് ഏഷ്യാ വൻകര ആദ്യമായി നൊബേൽ സമ്മാനത്തിന് അർഹമാകുന്നത്. ഇപ്പോൾ ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഈ ബഹുമതി ലഭ്യമായത് ഇന്ത്യൻ ഉപഭൂഘണ്ധത്തിൽ നിന്നുള്ള ഒരു പെൺ‍കുട്ടിയ്ക്കാണ് എന്നത് അതിലേറെ ആഹ്ലാദം പകരുന്നു. വ്യക്തിപരമായ സംഭാവനക്ക് സമാധാനത്തിനുള്ള നൊബേൽ ചരിത്രത്തിലാദ്യമായി ഒരിന്ത്യൻ വംശജൻ കൂടി നേടുന്പോൾ ആ സന്തോഷം ഇരട്ടിക്കുന്നു.<br>
ആത്യന്തിക ലോക സമാധാനത്തിലേക്കുള്ള അതീവ നിർണ്ണായകമായ പടിക്കെട്ടുകളാണ് ബാലികാ വിദ്യാഭ്യാസവും ബാലാവകാശ പാലനവുമൊക്കെ. മർമ്മ പ്രധാനമായ ഈ രംഗങ്ങളിലെ സേവനമാണ് മലാല യൂസ്സുഫ് സായിയെന്ന പാകിസ്ഥാനി പെൺ‍കൊടിയെയും കൈലാഷ് സത്യാർത്ഥിയെന്ന ഭാരതീയനേയും നൊബേൽ സമ്മാനിതരാക്കിയിരിക്കുന്നത്.<br>
സമൂഹ നന്മ ലാക്കാക്കിയുള്ള നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് ഇരുവരെയും ഈ മഹോന്നത ബഹുമതി നേടാൻ പ്രാപ്തരാക്കിയത്. അതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്കിടെ ഇരുവർക്കും നേരിടേണ്ടി വന്നത് വലിയ ഭീഷണികളുമാണ്. നേട്ടങ്ങൾ എന്തൊക്കെയുണ്ടായാലും അതിനായി ഇരുവരും നൽകിയതും നൽകിക്കൊണ്ടിരിക്കുന്നതും വളരെ വലിയ വിലയുമാണ്.<br>
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറൻ അതിർത്തി പ്രവിശ്യയായ സ്വാത്തിൽ താലിബാൻ ഭീകരരുടെ കണ്ണിലെ കരടായി ബാലികാ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി നടത്തിയ ചെറുത്തുനിൽപ്പ്‌ മലാലയെ തള്ളിയിട്ടത് മരണ വക്ത്രത്തിലേക്കായിരുന്നു. മലാലയും സഹപാഠികളും യാത്രചെയ്തിരുന്ന വാഹനം തടഞ്ഞുനിർത്തി തീവ്രവാദികളുതിർത്ത വെടിയുണ്ടകൾ അവളുടെ ജീവനെടുത്തു എന്നു തന്നെ ലോകം ഭയന്നതാണ്. പാകിസ്ഥാനിലും തുടർന്ന് യൂ.കെയിലും ലഭിച്ച വിദഗ്ദ്ധ ചികിത്സയിലൂടെയാണ് അവൾ ജീവിതത്തിലേക്കു തിരിച്ചു വന്നത്. എങ്കിലും താലിബാൻ ഭീഷണി ശക്തമായ സ്വാത്തിലെ സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകാൻ ഇനിയും അവൾക്കായിട്ടില്ല. ചികിൽസയ്ക്കായെത്തിയ ഇംഗ്ലീഷ് മണ്ണു കേന്ദ്രീകരിച്ച് കുട്ടികൾക്കും സ്ത്രീകൾക്കും സമാധാനത്തിനുമായുള്ള പരിപാടികളിൽ കർമ്മ നിരതയാണ് ഈ പെൺ‍കുട്ടി.<br>
പാശ്ചാത്യ ശക്തികളുടെ കയ്യിലെ പാവയായി അവൾ മാറിയെന്ന ആരോപണം ചില കോണുകളിൽ നിന്നുയരുന്നുണ്ട് എങ്കിലും തീവ്രവാദത്തിനെതിരെയുള്ള ചെറുത്തു നില്പ്പിന്റെ ഏറ്റവും തിളങ്ങുന്ന പ്രതീകമായി മാറുകയായിരുന്നു മലാല. ലോകമൊട്ടാകെയുള്ള അടിച്ചമർത്തപ്പെട്ടവരും അല്ലാത്തവരുമായ പെൺ‍കുട്ടികളുടെ പ്രതീക്ഷാനാളമായി മാറി അവൾ.<br>
കഴിഞ്ഞ കൊല്ലം തന്നെ നൊബേൽ സമ്മാനം അവൾക്കു നല്കിയേക്കും എന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. ഇത്തവണ അത് യാഥാർത്ഥ്യവുമായി.<br>
നാളെയുടെ പ്രതീക്ഷയാണ് ഇന്നേ കഴിവ് തെളിയിച്ച ആ പെൺകുട്ടി. ഭാഗ്യത്തിന്റെ ആനുകൂല്യവും ഇക്കാര്യത്തിൽ അവൾക്കുണ്ട്. എന്നാൽ അങ്ങനെ ഭാഗ്യം ഇല്ലാത്തവരായി ഇനിയും ഒരുപാടു ലക്ഷം കുരുന്നുകൾ നമുക്കൊപ്പം ജീവിക്കുന്നു. അവരെ കൈപിടിച്ചു നടത്തുകയെന്ന ദൗത്യം സ്വയമേറ്റെടുത്ത വ്യക്തിയാണ് കൈലാഷ് സത്യാർത്ഥി. ഔദ്യോഗികമായും സാന്പത്തികമായും ഉണ്ടാകാമായിരുന്ന ഔന്നിത്യങ്ങളെല്ലാമുപേക്ഷിച്ച് സേവനപാതയിലേക്കിറങ്ങിയ സത്യാർത്ഥിയും പലപ്പോഴായി ഒട്ടേറെ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്.<br>
ആസുരമായ വർത്തമാനകാലത്ത് കാലിടറുന്ന പൊതുസമൂഹത്തെ സധൈരം മുന്നേറാൻ പ്രേരിപ്പിക്കുന്ന വിളക്കുമരങ്ങളാണ് മലാലയും സത്യാർത്ഥിയും ഒക്കെ.
