പ്രവാസ ലോകത്ത് ആത്മഹത്യകൾ വീണ്ടും വർദ്ധിക്കുന്നു; മരിക്കുന്നത് കൂടുതലും മലയാളികള്‍


ഷാർജ: പ്രവാസലോകത്ത് ആത്മഹത്യകൾ വീണ്ടും തുടർക്കഥയാവുകയാണ്. സാമ്പത്തികപ്രശ്നങ്ങൾ, ഒറ്റപ്പെടൽ, മാറാരോഗങ്ങൾ എന്നിവയാണ് ഒരിടയ്ക്ക് ആത്മഹത്യയിലേക്ക് നയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കോവിഡ് ഭീതിമൂലമുള്ള ആത്മഹത്യകളും ഒട്ടും കുറവല്ല. പ്രായഭേദമമെന്യേ ഒട്ടേറെപ്പേർ ഈയടുത്ത കാലത്ത് ജീവിതം അവസാനിപ്പിച്ചു. ഹൃദയാഘാതംമൂലമുള്ള മരണങ്ങളും നിത്യേന വർധിക്കുന്നു. മലയാളികളാണ് ഇത്തരത്തിൽ മരിക്കുന്നവരിലേറെയും. 

ഷാർജയിൽ നിന്ന് കഴിഞ്ഞ ദിവസം രാത്രി അഞ്ച് മലയാളികളുടെ മൃതദേഹങ്ങളാണ് കേരളത്തിലേക്ക് കൊണ്ടുപോയത്. വയനാട് സ്വദേശി ജഗദീശൻ, തിരുവനന്തപുരം സ്വദേശികളായ പ്രഭാകരൻ രാജീവൻ, വാസു സുനിൽകുമാർ, ഇടുക്കി സ്വദേശി വിഷ്ണു വിജയൻ, കണ്ണൂർ സ്വദേശി ജയപ്രകാശ് എന്നിവരുടെ മൃതദേഹങ്ങളാണ് കൊണ്ടുപോയത്. അവയിൽ ഒരെണ്ണം തൂങ്ങിമരണവും മറ്റൊന്ന് കെട്ടിടത്തിൽനിന്നും വീണുമരിച്ചതും മൂന്നുമരണം ഹൃദയാഘാതം മൂലവുമാണ്.
ജൂൺ 17-നാണ് കണ്ണൂർ എടയന്നൂർ സ്വദേശി അഴിൽവീട്ടിൽ ജയപ്രകാശ് (38) ദുബായിൽ തൂങ്ങിമരിച്ചത്. സ്വന്തം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്ന കാര്യം അന്വേഷിച്ച് ഉറപ്പിച്ചശേഷം ആത്മഹത്യചെയ്ത മലയാളിയുടെ കാര്യം സാമൂഹികപ്രവർത്തകനായ അഷറഫ് താമരശ്ശേരി കഴിഞ്ഞദിവസമാണ് ഫെയ്‌സ്ബുക്കിൽ കുറിച്ചത്. തൃശ്ശൂർ കീഴൂർ സ്വദേശി സതീഷ് (55) ആണ് സ്വന്തം മൃതദേഹം നാട്ടിലെത്തിക്കാൻ ഏർപ്പാട് ചെയ്ത് ഷാർജയിൽ തൂങ്ങിമരിച്ചത്. മാനസിക പ്രയാസങ്ങൾക്കടിമപ്പെട്ട് ജീവിതം അവസാനിപ്പിക്കുന്നത് ഒന്നിനും പരിഹാരമല്ലെന്നും കുടുംബം, ജീവിതസാഹചര്യം എല്ലാം ഓർമയിൽ ഉണ്ടാവണമെന്നും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി. ജോൺസൻ വ്യക്തമാക്കി. കൃത്യമായ വ്യായാമവും ആഹാര ക്രമീകരണവും ആവശ്യത്തിനുള്ള ഉറക്കവും ഉണ്ടാകാത്തതുമൂലം ഹൃദയാഘാതംവരെ സംഭവിക്കാൻ സാധ്യതയുണ്ടെന്നും യു.എ.ഇ.യിലെ ഡോക്ടർമാരും ഓർമിപ്പിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed