രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിച്ചാൽ ഇനി 20000 ദിർഹം വരെ പിഴ

ദുബൈ : ദുബൈയിൽ വാണിജ്യാവശ്യങ്ങൾക്ക് രജിസ്റ്റർ ചെയ്യാതെ ഡ്രോൺ ഉപയോഗിച്ചാൽ ഇനി കനത്ത പിഴ നൽകേണ്ടി വരും. ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ അംഗീകാരത്തോടെ വ്യോമയാന മേഖലയിൽ പ്രാബല്യത്തിൽ വന്ന പുതിയ നിയമം അനുസരിച്ചാണിത്.
രജിസ്റ്റർ ചെയ്യാതെ ഡ്രോണുകൾ വിനോദപരിപാടികൾക്കും മറ്റും ഉപയോഗിച്ചാൽ 1000 മുതൽ 20000 ദിർഹം വരെ പിഴ ലഭിക്കും. പരിപാടികൾക്ക് ഡ്രോൺ ഉപയോഗിക്കാൻ അധികൃതരുടെ സമ്മതപത്രവും ലഭ്യമാക്കണം. ഇതില്ലെങ്കിൽ 10,000 ദിർഹം പിഴ നൽകണം.
വ്യോമയാന രംഗവുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങൾക്കും പ്രത്യേകം ലൈസൻസ് നിർബന്ധമാക്കി ഓരോ വർഷവും ഈ ലൈസൻസ് പുതുക്കണമെന്നും നിർദ്ദേശമുണ്ട്.
കരിമരുന്നു പ്രയോഗം, ലേസർ പ്രദർശനം, ഏരിയൽ ഫോട്ടോഗ്രാഫി തുടങ്ങിയവയെല്ലാം പുതിയ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് അധികൃതർ അറിയിച്ചു. സമ്മതമില്ലാതെ എയർഷോ നടത്തിയാൽ 30,000 ദിർഹവും, വ്യോമഗതാഗതം തടസ്സപ്പെടുത്തിയാൽ 10,000 മുതൽ 30,000 ദിർഹം വരെയും പിഴ ലഭിക്കും.