യമൻ പ്രശ്ന പരിഹാരം: സൗദിയുടെ പദ്ധതിക്ക് പിന്തുണയുമായി ലോക രാജ്യങ്ങൾ
റിയാദ്: യമൻ പ്രശ്ന പരിഹാരത്തിന് സൗദി അറേബ്യ പ്രഖ്യാപിച്ച പദ്ധതിക്ക് പിന്തുണയുമായി ഐക്യരാഷ്ട്ര സഭയും ലോക രാജ്യങ്ങളും. ആറു വര്‍ഷമായി തുടരുന്ന യമൻ സംഘര്‍ഷത്തിന് അറുതി വരുത്താന്‍ ലക്ഷ്യമിട്ട് ഇന്നലെയാണ് സൗദി അറേബ്യ വീണ്ടും പുതിയ പദ്ധതി പ്രഖ്യാപിച്ചത്. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പ് വരുത്താന്‍ സൗദിയുടെ പ്രഖ്യാപനം സഹായിക്കുമെന്ന പ്രത്യാശയും വന്‍ശക്തി രാഷ്ട്രങ്ങള്‍ പങ്കുവെച്ചു.
യമന്‍ തലസ്ഥാനമായ സന്‍ആയിലെ വിമാനത്താവളം തുറക്കുന്നതിനും രാജ്യത്തെ പ്രധാന തുറമുഖമായ ഹുദൈദയുടെ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിക്കുന്നതുമുള്‍പ്പടെയുള്ള പുതിയ പ്രഖ്യാപനങ്ങളാണ് പദ്ധതിയില്‍ ഉണ്ടായിരുന്നത്. സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ രാജകുമാരനാണ് പദ്ധതി പ്രഖ്യാപിച്ചത്. പദ്ധതിയെ ഐക്യരാഷ്ട്ര സഭയും വന്‍ശക്തി രാഷ്ട്രങ്ങളും സ്വഗാതം ചെയ്തു.

