സ്വദേശിവത്കരണം: സൗദിയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് കടുത്ത നിയന്ത്രണം വരുന്നു


റിയാദ്: സൗദി അറേബ്യയിലേക്ക് വിദേശ ജോലിക്കാരെ റിക്രൂട്ട് ചെയ്യുന്നതിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്താൻ തൊഴിൽ മന്ത്രാലയം ഉദ്ദേശിക്കുന്നതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. സ്വദേശിവത്ക്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഇതിനായി റിക്രൂട്ടിങ് രംഗത്തെ വിദഗ്‌ദ്ധ സ്ഥാപനവുമായി തൊഴിൽ മന്ത്രാലയം കരാർ ഒപ്പുവെക്കും.

ലോകത്ത് വിദേശ ജോലിക്കാരെ അവലംബിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും നാലാം സ്ഥാനത്താണ് സൗദി അറേബ്യ. ബ്രിട്ടൻ, റഷ്യ, ജർമ്മനി എന്നീ രാജ്യങ്ങൾക്ക് ശേഷമാണ് സൗദിയുടെ സ്ഥാനം. 70 ലക്ഷത്തിലധികം വിദേശികൾ സൗദിയിൽ തൊഴിലെടുക്കുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്തെ 86 ശതമാനം കുടുംബങ്ങളിലും ഹൗസ് ഡ്രൈവർമാരുണ്ട്. 68 ശതമാനം വീടുകളിലും വീട്ടു വേലക്കാരുമുണ്ട്. 

രാജ്യത്തെ വിദേശ ജോലിക്കാർ വർഷത്തിൽ 26 ശതകോടിയാണ് വേതനമായി പറ്റുന്നത്. ആയിരം റിക്രൂട്ടിങ് ഓഫീസുകളും 35 റിക്രൂട്ടിങ് കന്പനികളും രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് തൊഴിൽ മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വദേശിവത്കരണം ഫലം കാണണമെങ്കിൽ വിദേശ റിക്രൂട്ടിങ് കർശനമായി നിയന്ത്രിക്കണമെന്നതാണ് മന്ത്രാലയത്തിന്റെ നിലപാട്.

You might also like

  • NEC

Most Viewed