അൽ അഹ്സ മസ്ജിദിൽ ഭീകരാക്രമണം നടത്തിയ ഏഴ് പ്രതികൾക്ക് വധശിക്ഷ
റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലുള്ള അൽ അഹ്സ മസ്ജിദിൽ ഉണ്ടായ ഭീകരാക്രമണക്കേസിൽ കുറ്റക്കാരായ ഏഴ് പ്രതികൾക്ക് വധശിക്ഷ. മറ്റ് മൂന്ന് പ്രതികൾക്ക് 25 വർഷം തടവും യാത്രാ വിലക്കും വിധിച്ചിട്ടുണ്ട്. റിയാദിലെ പ്രത്യേക ക്രിമിനൽ കോടതിയുടെതാണ് വിധി. രണ്ട് പ്രതികളുടെ വിചാരണ തീയതി മാറ്റിവച്ചതായും വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
2014 നവംബറിൽ അൽ ദൽവ ഗ്രാമത്തിലെ ഷിയാ പള്ളിയിലാണ് മുഖംമൂടി ധരിച്ചെത്തിയ മൂന്നു തോക്കുധാരികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും ഒന്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.




