സൗദിയിൽ ലേബർ ക്യാന്പുകൾ ഒഴിപ്പിക്കുന്നു; തൊഴിലാളികൾക്ക് പുതിയ താമസസൗകര്യം ഒരുക്കി

റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സൗദിയിൽ ലേബർ ക്യാന്പുകളിൽ നിന്നും തൊഴിലാളികളെ ഒഴിപ്പിക്കുന്നു. കിഴക്കൻ പ്രവിശ്യയിലെ ലേബർ ക്യാന്പുകളിൽ നിന്നും സ്‌കൂളുകളിലേക്കാണ് ഇവരെ മാറ്റുന്നത്.
15 സ്‌കൂളുകൾ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. ക്യാന്പുകളിൽ കഴിയുന്ന 80 ശതമാനം തൊഴിലാളികളെയും സ്‌കൂളുകളിലേക്ക് മാറ്റണമെന്ന് കിഴക്കൻ പ്രവിശ്യ നഗരസഭ കന്പനി ഉടമകളോട് ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് താമസിക്കുന്നതിനായി സ്‌കൂളുകളിൽ മുറികളും ശുചിമുറികളും സജ്ജമാക്കിയിട്ടുണ്ട്. ഇവിടെ അണുവിമുക്തമാക്കുന്നത് ഉൾപ്പെടെയുള്ള ശുചീകരണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയെന്നും നഗരസഭ അറിയിച്ചു. ആരോഗ്യമന്ത്രാലയത്തിന്റെ സുരക്ഷാ മാനദണ്ധങ്ങൾ പാലിച്ചാണ് തൊഴിലാളികൾക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. വിവിധ ക്യാന്പുകളിലെ ആൾക്കൂട്ടവും തിരക്കും ഒന്നിച്ചുള്ള താമസവും നിയന്ത്രിക്കാനാണ് ഇത്തരമൊരു സൗകര്യം ഏർപ്പെടുത്തിയതെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു.