25 വർഷമായി ഒളിവിലായിരുന്ന രാഷ്ട്രപിതാവിന്റെ ഘാതകനെ തൂക്കിലേറ്റി ബംഗ്ലാദേശ്

ധാക്ക: ബംഗ്ലാദേശ് രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂക്കി കൊന്നു. മുതിർന്ന സൈനിക ഉദ്യോഗസ്ഥനായിരുന്ന അബ്ദുൾ മജീദിനെയാണ് ധാക്കയിലെ ജയിലിൽ തൂക്കിലേറ്റിയത്. 25 വർഷമായി ഒളിവിലായിരുന്ന അബ്ദുൾ മജീദ് ചൊവ്വാഴ്ചയാണ് പിടിയിലായത്. ഇപ്പോഴത്തെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ പിതാവാണ് ഷെയ്ഖ് മുജീബുർ റഹ്മാൻ. അബ്ദുൾ മജീദിന്റെ ദയാഹർജി പ്രസിഡണ്ട് തള്ളിയിരുന്നു. തുർന്നാണ് വധശിക്ഷ നടപ്പിലാക്കിയത്.
ഞായറാഴ്ച പുലർച്ചെ 12.01നാണ് തൂക്കിലേറ്റിയതെന്ന് നിയമമന്ത്രി അനിസുൽ ഹഖ് വ്യക്തമാക്കിയതായി എ എഫ് പി റിപ്പോർട്ട് ചെയ്യുന്നു. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് ഷെയ്ഖ് മുജീബുർ റഹ്മാനും കുടുംബാംഗങ്ങളും 1975 ആഗസ്റ്റ് 15ലെ പട്ടാള അട്ടിമറിയിൽ വധിക്കപ്പെടുകയായിരുന്നു. ഈ കേസിലെ മറ്റ് പ്രതികളായ അഞ്ച് പേരെ 2009 ൽ തൂക്കിലേറ്റിയിരുന്നു. കൊലപാതകം നടന്ന് 45 വർഷങ്ങൾക്ക് ശേഷമാണ് ഇപ്പോഴത്തെ വധശിക്ഷ. 1996 ൽ ഇന്ത്യയിലേക്ക് കടന്ന മജീദ് കഴിഞ്ഞമാസമാണ് ബംഗ്ലാദേശിലേക്ക് തിരികെ എത്തിയത്.