ഹജ്ജ് കർമ്മങ്ങൾ ഈ മാസം മുപ്പതിന് തുടങ്ങും

റിയാദ് : ഇരുപത് ലക്ഷത്തിലേറെ തീർത്ഥാടകർ ഇത്തവണ ഹജ്ജ് നിർവ്‍വഹിക്കുമെന്ന് മക്കാ ഗവർണർ അറിയിച്ചു. ഈ മാസം മുപ്പതിനാണ് ഹജ്ജ് കർമ്മങ്ങൾ ആരംഭിക്കുക. മുപ്പത്തിയൊന്നിനായിരിക്കും അറഫാ സംഗമം. സപ്തംബർ ഒന്നിന് ബലി പെരുന്നാൾ. കഴിഞ്ഞ ദിവസം മാസപ്പിറവി കാണാത്തതിനാൽ ഹിജ്്റ കലണ്ടർ പ്രകാരം ഇന്ന് ദുൽഖഅദ് മുപ്പത് പൂർത്തിയാക്കി നാളെ ദുൽഹജ്ജ് മാസം ആരംഭിക്കുമെന്ന് സൗദി സുപ്രീം കോടതി അറിയിച്ചു.
ഇതുപ്രകാരം ആഗസ്റ്റ് മുപ്പതിന് ഹജ്ജ് കർമങ്ങൾ ആരംഭിക്കും. മുപ്പത്തിയൊന്ന് വ്യാഴാഴ്ചയായിരിക്കുംദുൽഹജ്ജ് ഒന്പത് അഥവാ അറഫാ ദിനം. സപ്തംബർ ഒന്ന് വെള്ളിയാഴ്ച ബലിപെരുന്നാൾ ആഘോഷിക്കും. ഈ മാസം ഇരുപത്തിയൊന്പതിനു തീർത്ഥാടകർ മിനായിലേക്ക് നീങ്ങിതുടങ്ങും. സപ്തംബർ നാലിന് ഹജ്ജ് കർമ്മങ്ങൾ അവസാനിക്കും. പതിനൊന്നു ലക്ഷത്തിലേറെ വിദേശ തീർത്ഥാടകർ ഇതിനകം സൗദിയിലെത്തി.
ഇരുപത് ലക്ഷത്തി മുപ്പത്തിയെണ്ണായിരം തീർത്ഥാടകർ ഇത്തവണ ഹജ്ജ് നിർവ്‍വഹിക്കുമെന്നാണ് പ്രതീക്ഷയെന്ന് മക്കാ ഗവർണറും സൗദി ഹജ്ജ് കമ്മിറ്റി ചെയർമാനുമായ പ്രിൻസ് ഖാലിദ് അൽ ഫൈസൽ പറഞ്ഞു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ പതിനൊന്ന് ശതമാനം കൂടുതലാണ്. ഇന്നലെ വരെ ഖത്തറിൽ നിന്നും 443 തീർത്ഥാടകർ സൗദിയിൽ എത്തിയതായും ഗവർണർ അറിയിച്ചു. സൽവാ അതിർത്തി വഴി റോഡ് മാർഗമാണ് ഇവർ സൗദിയിൽ എത്തിയത്. മക്കയിൽ പുണ്യ സ്ഥലങ്ങൾ സന്ദർശിച്ചു തീർത്ഥാടകർക്കൊരുക്കിയ സൗകര്യങ്ങൾ ഗവർണർ വിലയിരുത്തി. ഹജ്ജ് നിയമം ലംഘിക്കാൻ ആരെയും അനുവദിക്കില്ലെന്നും ഇറാനിൽ നിന്നുള്ള തീർത്‍ഥാടകർക്ക് പ്രത്യേക പരിഗണന നൽകില്ലെന്നും ഗവർണർ വ്യക്തമാക്കി.