സൗദി പൊതുമാപ്പ് : താൽക്കാലിക സേവന കേന്ദ്രങ്ങൾ വീണ്ടും തുറന്ന് പ്രവർത്തിക്കും

റിയാദ് : സൗദിയിൽ പൊതുമാപ്പ് കാലാവധി ദീർഘിപ്പിച്ച സാഹചര്യത്തിൽ പാസ്‌പോർട്ട് വകുപ്പ് ആരംഭിച്ച താൽക്കാലിക സേവന കേന്ദ്രങ്ങൾ വീണ്ടും തുറന്നു പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. രാജ്യത്തെ 13 പ്രവിശ്യകളിലാണ് പ്രത്യേക ഫൈനൽ എക്‌സിറ്റ് കേന്ദ്രങ്ങൾ പൊതുമാപ്പ് പ്രാബല്ല്യത്തിൽ വന്ന മാർച്ച് 29ന് പാസ്‌പോർട്ട് വകുപ്പ് ആരംഭിച്ചത്.
നിയമ ലംഘകരില്ലാത്ത രാജ്യം ദേശീയ ക്യാന്പയിന്റെ ഭാഗമായി 90 ദിവസം നീണ്ടു നിന്ന പൊതുമാപ്പ് കാലാവധി ഒരു മാസം കൂടി ദീർഘിപ്പിക്കാൻ ഭരണാധികാരി സൽമാൻ രാജാവ് കഴിഞ്ഞ ദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നിയമ ലംഘകർക്ക് ഫൈനൽ എക്‌സിറ്റ് ഉൾപ്പെടെയുളള നിയമ നടപടികൾ വേഗം പൂർത്തിയാക്കുന്നതിന് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് പാസ്‌പോർട്ട് വകുപ്പിന് നിർദ്ദേശം നൽകി.
മൂന്നുമാസത്തെ പൊതുമാപ്പ് വേളയിൽ ഫൈനൽ എക്‌സിറ്റ് നേടിയ നിരവധിയാളുകൾക്ക് മാതൃരാജ്യങ്ങളിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. എക്‌സിറ്റ് കേന്ദ്രങ്ങളിൽ നിരവധി നിയമ ലംഘകർ അവസാന ദിവസങ്ങളിലും എത്തിയിരുന്നു. ഇവർക്ക് മുഴുവൻ ഫൈനൽ എക്‌സിറ്റ് നൽകാൻ കഴിഞ്ഞിരുന്നില്ല.
പല രാജ്യങ്ങളിലെയും എംബസികൾക്ക് നിയമ ലംഘകരായ മുഴുവൻ ആളുകൾക്കും ഔട്ട്പാസ് വിതരണം പൂർത്തിയാക്കാനും സാധിച്ചിരുന്നില്ല. എത്യോപ്യ ഉൾപ്പെടെയുളള രാജ്യങ്ങൾ ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിക്കുകയും കാലാവധി നീട്ടണമെന്ന് അഭ്യർത്‍ഥിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊതുമാപ്പ് ഒരു മാസത്തേക്ക് ദീർഘിപ്പിച്ചത്. പൊതുമാപ്പ് കാലാവധി ദീർഘിപ്പിച്ചതോടെ അടുത്ത മാസം 24 വരെ നിയമ ലംഘകർക്ക് പിഴയും ശിക്ഷയും ഇല്ലാതെ രാജ്യം വിടാൻ അനുമതി നൽകുമെന്ന് പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി.