കുട്ടികള്‍ക്ക് ബാക്ടീരിയ അണുബാധ ; ബേബി ഫുഡ് ഉൽപന്നങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ

കുട്ടികള്‍ക്ക് ബാക്ടീരിയ അണുബാധയുണ്ടായതായി രക്ഷിതാക്കളുടെ പരാതി ലഭിച്ചതിനെ തുടര്‍ന്ന് കുട്ടികള്‍ക്കായുള്ള ഏതാനും പാല്‍ ഉല്‍പന്ന ബ്രാന്‍ഡുകളുടെ ഉപയോഗത്തിനെതിരെ മുന്നറിയിപ്പുമായി ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത്. ഇതിനോട് അനുബന്ധിച്ച് സിമിലാക് ഉള്‍പ്പെടെയുള്ള മില്‍ക് ബേബി ഫുഡുകള്‍ പിന്‍വലിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.അമേരിക്കന്‍ കമ്പനിയായ അബോട്ടിന്‍റെ സിമിലാക്ക് ഹ്യൂമന്‍ മില്‍ക്ക് ഫോര്‍ട്ടിഫയര്‍, എലികെയര്‍, എലികെയര്‍ ജെ.ആര്‍ എന്നീ ബേബി ഫോര്‍മുല പാല്‍ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാണ് നിര്‍ദേശം. ഈ ബ്രാന്‍ഡുകളിലെ ചില ബാച്ചുകളില്‍ ഹാനികരമായ പദാര്‍ഥങ്ങളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാല്‍ കുട്ടികളുടെ ആരോഗ്യസംരക്ഷണാര്‍ഥം ഉപയോഗിക്കരുതെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ രാജ്യാന്തര നെറ്റ്വര്‍ക്കായ 'ഇന്‍ഫൊസാന്‍'അറിയിപ്പ് പ്രകാരമാണ് മന്ത്രാലയം അടിയന്തര നടപടി സ്വീകരിച്ച് ഉപഭോക്താക്കള്‍ക്ക് അറിയിപ്പ് നല്‍കിയത്. അതേസമയം, പരാതി ഉയര്‍ന്ന ഉല്‍പന്നങ്ങള്‍ വിപണിയില്‍ നിന്നും തിരിച്ചുവിളിച്ചതായി അബോട്ട് അറിയിച്ചു.മുന്‍കരുതല്‍ എന്ന നിലയില്‍ രാജ്യത്തെ വിപണിയില്‍ നിന്നും ഈ ഉല്‍പന്നങ്ങള്‍ പിന്‍വലിക്കാനും, വില്‍പന തടയാന്‍ നിര്‍ദേശിച്ചതായും അറിയിച്ചു. കൂടാതെ ഇവയുടെ സാമ്പിളുകൾ ലബോറട്ടറി പരിശോധനക്കായി അയച്ചതായും വ്യക്തമാക്കി. അബോട്ടിന്‍റെ നിശ്ചിത ബ്രാന്‍ഡുകളുടെ ഏതാനും ബാച്ചുകളിലാണ് ഹാനികരമായ പദാര്‍ഥങ്ങള്‍ കണ്ടെത്തിയത്. ഇവയുടെ വിശദാംശങ്ങളും അധികൃതര്‍ പുറത്തുവിട്ടു. ഈ ഉല്‍പന്നങ്ങള്‍ മൂലമുള്ള അസുഖങ്ങളൊന്നും രാജ്യത്ത് രേഖപ്പെടുത്തിയിട്ടില്ലെന്ന് പൊതുജനാരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.