ബിജെപിയുടെ പരാതിയിൽ കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈംബ്രാഞ്ച് സംഘം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം. ബിജെപി നേതാക്കൾ 25 കോടി കോഴ നൽകി AAP നേതാക്കളെ സ്വാധീനിക്കാൻ ശ്രമിച്ചുവെന്ന് ആരോപണത്തിലാണ് അന്വേഷണം. ആരോപണത്തിൽ നോട്ടീസ് നൽകാന്‍ ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് സംഘം കെജ്‌രിവാളിന്റെ വീട്ടിലെത്തി. എഎപി എംഎൽഎമാരെ ബിജെപി പ്രലോഭിപ്പിച്ചെന്ന കെജ്‌രിവാളിന്റെ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി പ്രതിനിധി സംഘം പൊലീസ് കമ്മീഷണറെ കണ്ടതിന് പിന്നാലെയാണ് ക്രൈംബ്രാഞ്ചിന്റെ നടപടി. ആരോപണത്തിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം വേണമെന്ന് ബിജെപി പ്രതിനിധികൾ ആവശ്യപ്പെട്ടിരുന്നു. കെജ്രിവാൾ സർക്കാരിനെ താഴെയിറക്കുമെന്ന് ഭീഷണിപ്പെടുത്തി പാർട്ടി വിടാന്‍ ഏഴ് എംഎൽഎമാർക്ക് ബിജെപി 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തതായി ഡൽഹി മന്ത്രി അതിഷി കഴിഞ്ഞയാഴ്ചയാണ് ആരോപിച്ചത്. പാർട്ടി എംഎൽഎമാരിൽ ഒരാളുമായി ബന്ധപ്പെട്ടയാളുടെ റെക്കോർഡിംഗ് ലഭ്യമാണെന്നും അത് പിന്നീട് കാണിക്കുമെന്നും അവർ അവകാശപ്പെട്ടിരുന്നു.
തന്റെ പാർട്ടിയിലെ ഏഴ് എം.എൽ.എമാരെ ബി.ജെ.പി ബന്ധപ്പെട്ടിട്ടുണ്ടെന്ന് കെജ്‌രിവാളും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ അവകാശപ്പെട്ടു. ഡൽഹി സർക്കാരിനെ താഴെയിറക്കിയതിന് ശേഷം തിരഞ്ഞെടുപ്പിൽ മത്സരിക്കാന്‍ എംഎൽഎമാർക്ക് 25 കോടി രൂപയും ബിജെപി ടിക്കറ്റും വാഗ്ദാനം ചെയ്തതായും എഎപി നേതാവ് ആരോപിച്ചു. ഏഴ് എഎപി എംഎൽഎമാരും പാർട്ടി വിടാന്‍ വിസമ്മതിച്ചതായും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
്േി്േി